നരേന്ദ്ര മോദി വാരണാസിക്കു പുറമെ തിരുവനന്തപുരത്തും മത്സരിക്കാൻ സാധ്യത

ലോകസഭ തിരഞ്ഞെടുപ്പിൽ , ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് പുതിയ കർമ്മ പദ്ധതിയുമായി ആർ.എസ്.എസ് രംഗത്ത്. ഇതിനായി വേണ്ടി വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ആർ.എസ്.എസ് ഉന്നത നേതൃത്വത്തിനുള്ളത്. മുൻപ് ഗുജറാത്തിലെ വഡോദരയിലും യു.പിയിലെ വാരണാസിയിലും മത്സരിച്ച മോഡലിൽ ഇത്തവണ വാരണാസിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്ത് മത്സരിക്കണമെന്നതാണ് സംഘപരിവാറിന്റെ ആഗ്രഹം.

തമിഴ് നാട്ടിലെ രാമനാഥപുരത്തോ കേരളത്തിൽ തിരുവനന്തപുരത്തോ മോദി മത്സരിക്കണമെന്ന നിർദ്ദേശം ബി.ജെ.പി നേതാക്കൾക്കിടയിലും ശക്തമാണ്. ‘മോദി തമിഴ്‌നാട്ടിൽ നിന്ന് മൽസരിക്കുകയാണെങ്കിൽ തമിഴ് ജനതയിൽ ഒരാളാണെന്ന വികാരം ഉണ്ടാവുകയും ‘ അത് വോട്ടായി മാറുകയും ചെയ്യുമെന്നാണ്  തമിഴ് നാട് ബി.ജെ.പി അദ്ധ്യക്ഷൻ അണ്ണാമലൈ തന്നെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, രാജ്യത്ത് ആർ.എസ്.എസിന് ഏറ്റവും അധികം ശാഖകളുള്ള കേരളത്തിൽ നിന്നും മോദിയെ മത്സരിപ്പിക്കണമെന്നതാണ് ആർ.എസ്.എസ് നേതൃത്വത്തിന്റെ ആഗ്രഹം. കേരളമാകട്ടെ  മോദിയെ സംബന്ധിച്ചും തികച്ചും സ്‌പെഷലാണ്. ‘കമ്യൂണിസ്റ്റുകളിൽ നിന്നും ത്രിപുര പിടിച്ച ബി.ജെ.പി ഇനി ആഗ്രഹിക്കുന്നത്  ചുവപ്പ് കോട്ടയായ കേരളമാണെന്നത് ‘ മോദി തന്നെ മുൻപ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം നേടിയതിനേക്കാൾ മോദിയെ ആവേശം കൊള്ളിച്ചിരുന്നതും ത്രിപുരയിലെ ബി.ജെ.പിയുടെ വിജയമാണ്. പ്രത്യയശാസ്ത്രപരമായ വിജയം എന്നാണ്  മോദി ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിൽ മോദി  ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരത്ത് മത്സരിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതാണ് അവസ്ഥ.

നിലവിൽ തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലാണ് കേരളത്തിൽ ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തുന്നത്. മോദി തിരുവനന്തപുരത്ത് മത്സരിച്ചാൽ വിജയം ചുരുങ്ങിയത് 4 സീറ്റുകളിൽ ഉറപ്പാണെന്നാണ്  ബി.ജെ.പി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. മോദിക്കായുള്ള സമ്മർദ്ദം തമിഴ് നാട് നേതൃത്വത്തെ പോലെ  കേരള നേതൃത്വവും തുടരുമെന്നാണ് ലഭിക്കുന്ന വിവരം. മോദി തിരുവനന്തപുരത്തു നിന്നും മത്സരിച്ചാൽ കേരള രാഷ്ട്രീയത്തെ തന്നെ അതു മാറ്റി മറിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന നേതാക്കൾ അവകാശപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ – സാമുദായിക സമവാക്യങ്ങൾ അതോടെ തകരുമെന്നും കൂടുതൽ ജനവിഭാഗങ്ങൾ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നുമാണ് നേതാക്കൾ അവകാശപ്പെടുന്നത്. കേന്ദ്രത്തിൽ മൂന്നാംവട്ടവും ഭരണം പിടിക്കാൻ ആഗ്രഹിക്കുന്ന ബി.ജെ.പി, ഇത്തവണ ദക്ഷിണേന്ത്യയിൽ പ്രത്യേക ശ്രദ്ധയാണ് പതിപ്പിച്ചിരിക്കുന്നത്. കർണ്ണാടക കഴിഞ്ഞാൽ പിന്നെ തെലങ്കാനയിലാണ് ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്നത്. 2024-ലെ തിരഞ്ഞെടുപ്പിൽ , തമിഴ് നാട്ടിലും കേരളത്തിലും പരമാവധി നേട്ടമുണ്ടാക്കാൻ  സാധ്യമായതെല്ലാം ചെയ്യുമെന്ന് തന്നെയാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ആർ.എസ്.എസ് നേതൃത്വം  മോദി ദക്ഷിണേന്ത്യയിൽ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ , അതു തന്നെയാണ് സംഭവിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ  ആർ.എസ്.എസിന്റെ മുഴുവൻ സംഘടനാ ശേഷിയുമാണ് മോദിക്കായി പ്രവർത്തിക്കുക.

അതേസമയം, ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി ന്യൂനപക്ഷ വിഭാഗത്തെ ഒപ്പം നിർത്താനുള്ള നീക്കവും ബി.ജെ.പി ഇപ്പോൾ നീക്കം നടത്തുന്നുണ്ട്. പ്രധാനമായും ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താനാണ് ശ്രമിക്കുന്നത്.