‘സിദ്ധാര്‍ഥിന് മര്‍ദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചു’:ഡീനെതിരെ സസ്‌പെന്‍ഷനിലായ വിസി

തൃശ്ശൂര്‍: പൂക്കോട് വെററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഡീനെതിരെ സസ്‌പെന്‍ഷനിലായ മുന്‍ വിസി ശശീന്ദ്രനാഥ് രംഗത്ത്.സിദ്ധാര്‍ഥിന് മര്‍ദ്ദനമേറ്റ കാര്യം ഡീന്‍ മറച്ചുവച്ചു.വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടുള്ള ആത്മഹത്യ എന്നാണ് ഡീന്‍ തന്നോട് പറഞ്ഞത്.റാഗിങ് ആണ് മരണ കാരണം എന്ന് തന്നെ അറിയിച്ചില്ല.അറിഞ്ഞിരുന്നെങ്കില്‍ കുറെക്കൂടി വേഗത്തില്‍ ഇടപെടുമായിരുന്നു.തന്നെ അറിയിക്കേണ്ട ഉത്തരവാദിത്തം ഡീനിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 18 ന് ക്യാമ്പസില്‍ ഉണ്ടായിരുന്നു.എത്തുമ്പോള്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.19, 20,21 ന് സര്‍വ്വകലാശാ അധ്യാപകര്‍ക്കായി കരിയര്‍ അഡ്വാന്‍സ്‌മെന്റ് പ്രമോഷന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയായിരുന്നു.അതില്‍ ചാന്‍സിലറുടെ നോമിനിയടക്കം പലസ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ പങ്കെടുത്തിരുന്നു.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എക്‌സ്പര്‍ട്ടുകള്‍ വന്നു.ഇന്റര്‍വ്യൂ നടന്നു എന്നത് ശരിയാണ്.അത് മാറ്റിവയ്ക്കാന്‍ പറ്റില്ലായിരുന്നു.19 ന് മൃതദേഹം ക്യാമ്പസില്‍ കൊണ്ടുവന്നപ്പോള്‍ ഇന്റര്‍വ്യൂ നിര്‍ത്തി വച്ചു.എല്ലാവരും അന്തിമോപചാരമര്‍പ്പിച്ചു.ബന്ധുമിത്രാദികളെ കണ്ട് അനുശോചനം അറിയിച്ചു.തുടര്‍ന്നുള്ള എല്ലാ അന്വേഷണങ്ങളും നടത്താന്‍ ഡീനെ ചുമതലപ്പെടുത്തിയെന്നും വിസി വ്യക്തമാക്കി.