ആര് വന്നാലും സാന്ദ്രാതോമസിന് കെടക്കപ്പൊറുതിയില്ല

തിരുവനന്തപുരം: കൊച്ചിയില്‍ കൃത്രിമ പൂക്കച്ചവടം നടത്തിവന്ന സാന്ദ്രാതോമസ് എന്ന സ്ത്രീ നികുതി വെട്ടിപ്പിനെ തുടര്‍ന്ന് വിവാദത്തിലായതോടെ നടിയും നിര്‍മാതാവുമായ സാന്ദ്രാതോമസിന് എട്ടിന്റെ പണി കിട്ടി. ഇക്കാര്യം അവര്‍ ഫെയ്‌സ് ബുക്കിലൂടെയാണ് പുറത്ത് വിട്ടത്. ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

ss-sandra-thomas

‘ ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യം. ഏതോ ഒരു സാന്ദ്ര തോമസിനെതിരെയുള്ള കോടികളുടെ അഴിമതിക്കേസും ഇപ്പോള്‍ എന്റെ തലയിലായി. ഇതിനൊക്കെ എന്തുപറയാനാണ്.

മഞ്ഞഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ സിനിമാതാരങ്ങളുടെ ജീവിതം തോന്നുന്നതുപോലെയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ ജീവിതത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നോ അപമാനിതരാകുന്നുവെന്നോ ഇവരൊന്നും ചിന്തിക്കുന്നില്ല. മനുഷ്യത്വം എന്നത് ഇവര്‍ക്കൊന്നും ഇല്ല.

നാളെ ഇനി ഐശ്വര്യയോ അമലയോ എന്ന പേരുള്ള ഒരു സ്ത്രീയെ ആണ് ഈ കേസില്‍ പിടിച്ചതെങ്കില്‍ ഇവര്‍ സിനിമാതാരങ്ങളായ ഐശ്വര്യയുടെയും അമലയുടെയും ചിത്രം കൊടുക്കുമോ? ഇത് മനഃപൂര്‍വം ചെയ്യുന്നതാണ്. ഒരാള്‍, അത് പ്രശസ്തരാണെങ്കില്‍ എത്രമാത്രം നാണംകെടുത്താം എന്നാണ് ഇക്കൂട്ടര്‍ വിചാരിക്കുന്നത്.

കാള പെറ്റെന്നുകേള്‍ക്കുമ്പോഴെ കയറെടുക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ ഇതൊരു നാണംകെട്ട പരിപാടിയാണ്.

നടി എന്നതിലുപരി ഒരു സ്ത്രീയാണ് ഞാന്‍. ആ പരിഗണന വേണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷേ ഏതൊരു മനുഷ്യ ജീവിയും അര്‍ഹിക്കുന്ന മാനുഷിക പരിഗണന എനിക്കും അവകാശപ്പെട്ടതാണ്.’