മുട്ടത്തു വർക്കീ ജനപ്രിയ സാഹിത്യ പുരസ്കാരം ഡോ. ആൻസി ഭായ്ക്ക്

(പി ഡി ജോർജ് നടവയൽ)

ന്യൂയോർക്/തിരുവനന്തപുരം: മുട്ടത്തു വർക്കീ ജനപ്രിയ സാഹിത്യ പുരസ്കാരം ഡോ. ആൻസി ഭായ്ക്ക് സമർപ്പി ച്ചു. മുട്ടത്തുവർക്കി സാഹിത്യ പ്രവർത്തകയും അദ്ദേഹത്തിൻ്റെ പുത്രവധുവുമായ അന്ന മുട്ടത്ത് സ്പോൺസർ ചെയ്തു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒളിമ്പിയ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രൊഫ. ഡോ. മാത്യൂ ജെ മുട്ടം അവാർഡ് സമ്മാനിച്ചു. വയനാ സംസ്കാരത്തിന് ജീവൻ നൽകി മലയാള മനസ്സുകൾക്ക് ഉത്സാഹം പകർന്ന ചരിത്ര പുരുഷനാണ് മുട്ടത്തു വർക്കി എന്ന് പ്രൊഫ. ഡോ. മാത്യൂ പറഞ്ഞു. ഒരു കാലത്ത് പൈങ്കിളിക്കഥകൾ എന്ന പേരു ചാർത്തപ്പെട്ട മുട്ടത്തുവർക്കീ രചനകൾ, ഇന്ന്, വിവിധ യൂണിവേഴ്സിറ്റികളിൽ, കൾച്ചറൽ സ്റ്റഡീസിൻ്റെ ഭാഗമാണ്. അദ്ദേഹത്തിൻ്റെ കൃതികളെക്കുറിച്ച് നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിക്കപ്പെടുന്നു.

.അവാർഡ് ജേതാവ് ഡോ. ആന്‍സി ഭായ്‌, മലയാളം സർവകലാശാലയിൽ ജോലി ചെയ്യുന്നു. കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ താരതമ്യ സാഹിത്യത്തില്‍ അതിഥി അധ്യാപികയാണ്. ഹൈദരാബാദ്‌ കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന്‌ താരതമ്യ സാഹിത്യത്തില്‍ പി. എച്‌. ഡി ബിരുദം നേടി. ‘മലയാളത്തിലെ ജനപ്രിയ സാഹിത്യവും വായനാ സംസ്കാരവു’മായിരുന്നു ഗവേഷണ വിഷയം. യോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡീസ്‌ ഇന്‍ പോപ്പുലര്‍ റൊമാന്‍സും ചേര്‍ന്ന്‌ സംഘടിപ്പിച്ച നാലാമത്‌ ആമ്പല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ (Fourth Annual Conference of the International Association for the Studies in Popular Romance, യോർക്ക് (London) UK, held in 27-29 September 2012.) മലയാളത്തിലെ ജനപ്രിയ സാഹിത്യത്തെക്കുറിച്ചും മുട്ടത്തു വര്‍ക്കിയുടെ സാഹിത്യ സംഭാവനകളെ കുറിച്ചും ഡോ. ആന്‍സി ഭായ്‌ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രബന്ധം, 2014 ല്‍ പുറത്തിറങ്ങിയ Kerala Modemity : Ideas, Spaces and Practices in Transition എന്ന പുസ്തകത്തില്‍ ( Satheesh Chandra Bose and Shiju Sam Varghese എന്നിവര്‍ എഡിറ്റ്‌ ചെയ്ത) ഒരു ചാപ്റ്റര്‍ ആയി “At the End of the Story: Popular-Fiction, Readership and Modernity in Literary Malayalam” എന്ന തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചു. പ്രസ്തുത ലേഖനം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ്‌ വിഭാഗം പി. ജി. സിലബസ്സില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നു.

സാഹിതീ സംഗമവേദിയുടെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് മുട്ടത്തു വർക്കീ ജനപ്രിയ സാഹിത്യ പുരസ്കാര സമർപ്പണം സംഘടിപ്പിച്ചത്. ഗീവർഗീസ് ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു. ഡോ. സിന്ധു ചെറിയാൻ സ്വാഗതം ആശംസിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സി ആർ ദാസ് ഉദ്ഘാടനം ചെയ്തു. മാധവിക്കുട്ടി സ്മാരക പ്രഭാഷണം അഡ്വ. രതീ ദേവിയും മാധവിക്കുട്ടി സ്മാരക കവിതാ അവാർഡ് സമർപ്പണം ജയചന്ദ്രൻ മൊകേരിയും നിർവഹിച്ചു. അവാർഡ് ജേതാക്കളായ ഡോ. ആൻസി ഭായ്, തുളസ്സീധരൻ ചാങ്ങമണ്ണിൽ, ദിവ്യ ദേവയാനി, സരോജിനി ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.

വിവരങ്ങൾക്ക് കടപ്പാട്: മുട്ടത്തു വർക്കീ സാഹിത്യ പ്രവർത്തക അന്ന മുട്ടം, ന്യൂയോർക്ക്