മലങ്കര ഓര്‍ത്തഡോക്സ് സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെടുന്നതിനെതിരെ സഭയ്ക്കുള്ളില്‍ പ്രതിഷേധം.
സഭാ സെക്രട്ടറി സ്ഥാനത്തേക്ക് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബാബുജി ഈശോ മത്സരിക്കുന്നുണ്ട്. നിലവിലെ സെക്രട്ടറി ജോർജ് ജോസഫും മത്സരിക്കുമെന്നറിയുന്നു. ഇതു കൂടാതെ അഡ്വ. ബിജു ഉമ്മൻ എന്നയാളും മത്സരിക്കുന്നുണ്ട്.
രമേശ് ചെന്നിത്തല തന്റെ പദവി ഉപയോഗിച്ച് പല മാനേജിംഗ് കമ്മറ്റി അംഗങ്ങളേയും വിളിക്കുന്നുണ്ടെന്ന ആരോപണവുമായി ഓർത്തഡോക്സ് സഭാ വിശ്വാസിയും ആർ എസ് പിയുടെ യുവജന വിഭാഗമായ ആർ വൈ എഫിന്റെ ദേശീയ സെക്രട്ടറി സലീം പി ചാക്കോ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. യു.ഡി.എഫ് ഘടകകക്ഷിയായ ആര്‍.എസ്.പിയുടെ നേതാവാണ് സലീം പി. ചാക്കോ.
” പ്രതിപക്ഷ നേതാവിന്റെ പദവിക്ക് നിരക്കാത്ത നടപടിയാണിത്. ഒരു സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടുപിടിക്കുന്നത് അധാർമ്മികമാണ്. മറ്റൊരു സമുദായത്തിന്റെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്നത് ശരിയല്ലായെന്നും ” സലീം പി. ചാക്കോ തന്റെ ഫേസ്ബുക്ക് പോസ്ററിൽ കുറ്റപ്പെടുത്തുന്നുണ്ട് .
തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ തന്നെ ഇടതു-വലതു മുന്നണി പാനല്‍ ആണ് മത്സരിക്കുന്നതെന്ന ആരോപണം ഉണ്ടായിരുന്നു. ഔദ്യോഗിക വിഭാഗം ഇടതുമുന്നണി അനുകൂലികളായിരുന്നു. കാതോലിക്കാബാവയുടെ നോമിനികളായി മത്സരിച്ച ഫാ.ജോണ്‍സ് ഏബ്രഹാം കോനാട്ടും ഡോ.റോയി.എം.മാത്യൂ മുത്തൂറ്റും വിജയിക്കുമെന്ന തികഞ്ഞ വിശ്വസത്തിലായിരുന്നു.
വൈദീക ട്രസ്റ്റി സ്ഥാനത്ത് മത്സരിച്ച് വിജയിച്ച ഫാ.എം.ഒ ജോണിനെയും അല്‍മായ ട്രസ്റ്റി സ്ഥാനത്ത് മത്സരിച്ച് വിജയിച്ച ജോര്‍ജ് പോളിനെയും കളത്തിലിറക്കിയതും പിന്നില്‍ നിന്ന് ചരടുവലി നടത്തി വിജയത്തിലെത്തിച്ചതും ഉമ്മന്‍ ചാണ്ടി എന്ന തന്ത്രശാലിയുടെ കവണയിലെ ആയുധങ്ങളുടെ മിടുക്ക് ഒന്നു കൊണ്ട് മാത്രമാണ്. ജോര്‍ജ് പോള്‍ മത്സരിക്കുന്നതില്‍ താല്പര്യം എടുക്കാതിരുന്നതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി നേരിട്ട് ആവശ്യപ്പെട്ടതോടെയാണ് രംഗത്ത് എത്തിയത്. ജോര്‍ജ് പോളിന്റെ കുടുംബവുമായി ഉമ്മന്‍ ചാണ്ടിക്ക് നേരിയ നീരസം ഉണ്ടായിരുന്നുവെങ്കിലും അത് മാറ്റി വച്ച് കിട്ടിയ അവസരം വിനയോഗിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി തന്റെ രാഷ്ട്രീയ ശൈലി പ്രയോഗിച്ച് വിജയം കൈവരിച്ചു.
വൈദിക ട്രസ്റ്റി സ്ഥാനത്തേയ്ക്ക് ആകെ 3666 വോട്ട് പോള്‍ ചെയ്തു. ഇതില്‍ 18 വോട്ട് അസാധുവായി. ഫാ,എം.ഒ ജോണ്‍2384 വോട്ടും ഫാ.ജോണ്‍സ് ഏബ്രഹാം 1122 വോട്ടും കറുകയില്‍ കോര്‍-എപ്പിസ്‌കോപ്പാ 144 വോട്ടും നേടി.1262 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അല്‍മായ ട്രസ്റ്റി സ്ഥാനത്തേയ്ക്ക് 3665 വോട്ട് പോള്‍ ചെയ്തപ്പോള്‍ 18 വോട്ട് അസാധുവായി.ജോര്‍ജ് പോള്‍ 1834 വോട്ട് നേടിയപ്പോള്‍ റോയി എം മാത്യൂ മുത്തൂറ്റ് 1813 വോട്ട് നേടി.21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോര്‍ജ് പോള്‍ വിജയിച്ചത്.
ഫാ.ജോണ്‍സ് ഏബ്രഹാമിനെ എല്ലാ ഭദ്രാസങ്ങളും കൈവിട്ടപ്പോള്‍ റോയിക്ക് പത്തനംതിട്ട,കൊല്ലം ജില്ലകളിലെ ചില ഭദ്രാസനങ്ങള്‍ തുണച്ചു. അതിനെ ജോര്‍ജ് പോള്‍ എറണാകുളം കൊണ്ട് നേടി.
ഇന്നലത്തെ തെരഞ്ഞടുപ്പോടെ അടുത്ത നാളുകളായി സഭയ്ക്ക് ഉണ്ടായിരുന്ന ഇടത് ശക്തി ഇല്ലാതാകുകയാണ്. കാതോലിക്കാ ബാവയുടെ ഇടത് അടുപ്പം സഭയ്ക്ക് ഉള്ളില്‍ ഏറെ നിരസം ഉണ്ടാക്കിയിരുന്നു. ഫാ.ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെയും റോയി.എം മാത്യൂവിന്റെയും പരാജയം ഔദ്യോഗിക പക്ഷത്തിന് ഏറ്റതിരിച്ചടിക്കൊപ്പം കാതോലിക്കാ ബാവയ്ക്കും ചില നിലപാട് കാരണമായി തീരാന്‍ ഇടയുണ്ട്.അതിന് മുന്നോടിയായി ആണ് കാതോലിക്കാ ബാവയുടെ അസോസിയേഷന്‍ യോഗത്തിലെ പ്രസംഗത്തിലെ ഒരു ഭാഗം. സഭയ്ക്ക് ഒരു രാഷ്ട്രീയ അധികാര കേന്ദ്രത്തോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലന്ന് പറഞ്ഞത്.
ഏപ്രില്‍ പകുതിക്ക് ശേഷമോ മെയ് ആദ്യമോ ചേരുന്ന പുതിയ മാനേജിംഗ് കമ്മറ്റിയുടെ യോഗത്തിലാണ് പുതിയ സഭ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതും ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന.അതിനാല്‍ നിലവിലെ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ് മത്സരത്തില്‍ നിന്ന് പിന്‍മാറാണ് സാധ്യത. പകരം എ.കെ ജോസഫിനെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥിയാക്കും. പിന്നെ മറ്റെന്ന് മത്സരിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഡി.പി.എസ് ബാബുജി ഈശോയും മറ്റൊന്ന് കേരള കോണ്‍ഗ്രസിലെ അഡ്വ.ബിജു ഉമ്മനുമാണ്.