ശിവസേന തിരുവനന്തപുരത്ത് ‘ശിവന്‍കുട്ടിസേന’ എന്ന് കെ സുരേന്ദ്രന്‍

മറൈന്‍ ഡ്രൈവിലെ ഗുണ്ടായിസം സി.പി.എമ്മിനു വേണ്ടി

തിരുവനന്തപുരം: മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ സദാചാര ഗുണ്ടായിസം നടത്തിയത് സിപിഎമ്മിനെ സഹായിക്കാനെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കിലാണ് സുരേന്ദ്രന്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുന്നത്. ശിവസേനയുടെ സമീപകാല നിലപാടുകളെല്ലാം സിപിഎമ്മിന് അനുകൂലമാണ്. സിപിഎം സമരങ്ങളിലെ സജീവ സാന്നിധ്യമാണ് ശിവസേനയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

sure-facebook

 

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശിവസേനക്കാര്‍ മറൈന്‍ ഡ്രൈവില്‍ നടത്തിയ അക്രമം സിപിഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണ്. പൊലീസ് നോക്കിനില്‍ക്കെയാണ് ഈ അക്രമം അരങ്ങേറിയത്. മാധ്യമങ്ങളെയെല്ലാം വിളിച്ചുവരുത്തിയാണ് അവര്‍ ഈ അഴിഞ്ഞാട്ടം നടത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കുമെതിരെയുള്ള തുടര്‍ച്ചയായ അക്രമങ്ങളുടെ പേരില്‍ കേരളത്തിലുയര്‍ന്നു വന്ന ജനരോഷത്തില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവ്.

പാലക്കാട്ട് സ്വന്തം മണ്ഡലത്തില്‍ രണ്ട് കൊച്ചുകുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത ഡിവൈഎഫ്‌ഐ നേതാവായിട്ടുള്ള ചുംബനസമര ഫെയിം എംപി ഈ പ്രശ്‌നത്തില്‍ പ്രതികരണവുമായി വന്നതു കണ്ടില്ലേ. ഇനി വരുന്ന കുറെ ദിവസം ഇതായിരിക്കും ചര്‍ച്ച. ഒരുപാട് സമരങ്ങള്‍ നടക്കും. മാധ്യമങ്ങളും ഇതായിരിക്കും ചര്‍ച്ചയാക്കാന്‍ പോകുന്നത്.

ശിവസേനയുടെ സമീപകാല നിലപാടുകള്‍ വിലയിരുത്തുന്ന ആര്‍ക്കും ഇതു ബോധ്യപ്പെടും. സിപിഎമ്മിന്റെ സമരങ്ങളിലെല്ലാം ഇപ്പോള്‍ അവരും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആളുകള്‍ ശിവസേനയെ ‘ശിവന്‍കുട്ടിസേന’ എന്നാണ് വിളിക്കുന്നത്. പിണറായി വിജയനു കീജയ് വിളിക്കാന്‍ ശിവസേനയെ ഇറക്കിയത് അദ്ദേഹമായിരുന്നു.