ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ അനന്തുവിന് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം

ചേര്‍ത്തല: ഏപ്രില്‍ അഞ്ചിന് രാത്രി വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അനന്തുവിന് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം.

പട്ടണക്കാട് പഞ്ചായത്ത് 10ാംവാര്‍ഡ് കളപ്പുരയ്ക്കല്‍ നികര്‍ത്തില്‍ അശോകന്‍ നിര്‍മല ദമ്പതികളുടെ മകനായ അനന്തു പരീക്ഷയെഴുതി ഫലംകാത്തിരിക്കെയാണ് ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖും സംഘവും മൃഗീയമായി കൊലപ്പെടുത്തിയത്.

വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായിരുന്നു അനന്തു. 65 ശതമാനത്തോളം മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജി മധുമോഹന്‍ പറഞ്ഞു.

കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഏകമകന്റെ ദാരുണ വേര്‍പാടില്‍ തകര്‍ന്ന മനസുമായി കഴിയുന്ന മാതാപിതാക്കളുടെ ദുഃഖം വിജയവാര്‍ത്ത എത്തിയപ്പോള്‍ വീണ്ടും അണപൊട്ടി. സഹപാഠികള്‍ക്കുമിത് നൊമ്പരമാണ് സമ്മാനിച്ചത്.

നീലിമംഗലം ക്ഷേത്രോത്സവത്തിനെത്തിയ അനന്തുവിനെ ആര്‍എസ്എസ് സംഘം അവരുടെ താവളത്തിലെത്തിച്ചാണ് കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ശാഖയില്‍ പോകുന്നത് നിര്‍ത്തിയതാണ് ആസൂത്രിത കൊലപാതകത്തിന് കാരണമായത്. പ്രതികളായ വയലാറിലെ ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീക്കുട്ടന്‍ ഉള്‍പ്പെടെ 17 ആര്‍എസ്എസുകാരില്‍ മുതിര്‍ന്നവര്‍ ജയിലിലും പ്രായപൂര്‍ത്തിയാകാത്ത ഏഴുപേര്‍ ജുവനൈല്‍ ഹോമിലുമാണ്.