പീഡനം ചെറുക്കാന്‍ സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടിക്കെതിരെ കേസ്

ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരേയും കേസ്. ഗുരുതര ദേഹോപദ്രവമേല്‍പ്പിച്ചതിനാണ് കേസ്.
തിരുവനന്തപുരം പേട്ട പോലീസാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗ കേസിലാണ് അറസ്റ്റ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ ചികിത്സ പൂര്‍ത്തിയാല്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

 

വൈകിട്ട് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്വാമിയെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ച ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചത്. ഇതിനുശേഷം പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കുകയായിരുന്നു.

പ്ലസ് വണ്ണില്‍ പഠിക്കുന്ന കാലം തൊട്ടേ ഇയാള്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാരി എന്ന നിലയിലാണ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.

സംഭവത്തില്‍ യുവതിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സ്വാമിക്ക് അവസരം ഒരുക്കിക്കൊടുത്തത് മാതാവാണെന്ന് പോലീസ് പറയുന്നു.