ലിംഗഛേദം ചെയ്യപ്പെട്ട സ്വാമി സംഘപരിവാര്‍ പരിപാടികളിലെ സജീവ സാന്നിധ്യം

ലൈംഗിക പീഡന ശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സന്യാസി സംഘപരിവാര്‍ പരിപാടികളിലെ സജീവ സാന്നിധ്യം. 2010ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ നടന്ന സമരത്തില്‍ ഇപ്പോഴത്തെ ബിജെപി സംസ്ഥാന അധ്യക്ഷനും അന്നു ഹിന്ദു ഐക്യവേദി ചെയര്‍മാനുമായിരുന്ന കുമ്മനം രാജശേഖരനൊപ്പം ഇയാള്‍ പങ്കെടുത്തിരുന്നു.

മലബാറിലെ 120ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെയായിരുന്നു സമരം. ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുന്നതിനെതിരെ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ കണ്ട് നിവേദനം നല്‍കിയവരില്‍ കുമ്മനത്തിനൊപ്പം ഇയാളും ഉണ്ടായിരുന്നു.

2013ല്‍ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മ സമിതി സംഘടിപ്പിച്ച സന്യാസ ശ്രേഷ്ഠന്മാരുടെ ഉന്നത നേതൃസമ്മേളനത്തിന്റെ കണ്‍വീനര്‍ നാട്ടില്‍ ബുള്ളറ്റ് സ്വാമിയെന്ന് അറിയപ്പെടുന്ന ശ്രീഹരിയായിരുന്നു. സംസ്ഥാനത്തെ ഹിന്ദുമത സ്ഥാപനങ്ങളിലെ പരിപാടികളില്‍ മുഖ്യ പ്രഭാഷകനായും ഹരി സാന്നിധ്യം അറിയിക്കാറുണ്ട്. ഇത്തരമൊരു പരിപാടിയില്‍ വച്ചാണ് തിരുവനന്തപുരത്തെ പെണ്‍കുട്ടിയുടെ കുടുംബം സ്വാമിയുടെ വലയിലാവുന്നത്.

തിരുവനന്തപുരം കണ്ണന്‍മൂലയില്‍ ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തിന്റെ മുന്‍നിരയിലും ശ്രീഹരിയായിരുന്നു.