ചൈന അതിര്‍ത്തിയില്‍ തകര്‍ന്ന സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മലയാളി പൈലറ്റിനെക്കുറിച്ച് വിവരമില്ല

മലയാളി പൈലറ്റുമായി കാണാതായ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായതിനു തൊട്ടടുത്തുള്ള ഉള്‍വനത്തില്‍നിന്നാണ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതെന്നാണ് സൂചന.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. കരസേനയും വ്യോമസേനയും അസം, അരുണാചല്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളില്‍ ശക്തമായ തിരച്ചില്‍ നടത്തിയിരുന്നു.

ചൊവ്വാഴ്ചയാണ് തേസ്പുര്‍ വ്യോമത്താവളത്തില്‍നിന്നു പരിശീലനപ്പറക്കല്‍ നടത്തിയ സുഖോയ് വിമാനം അപ്രത്യക്ഷമായത്. തേസ്പുരില്‍ നിന്നു 60 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തിരുവനന്തപുരം സ്വദേശി അച്യുത് ദേവ് ആണ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരില്‍ ഒരാള്‍. ചൈന അതിര്‍ത്തിയില്‍നിന്നു 350 കിലോമീറ്റര്‍ അകലെയാണു തേസ്പുര്‍.