മലയാള സിനിമാ നിര്‍മാണം സ്തംഭനാവസ്ഥയില്‍

മുതല്‍ മുടക്കിയത് 50 കോടി 

 -ശിവാനി-
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കാല്‍ നടപടി മൂലം മലയാള സിനിമാ നിര്‍മാണമേഖല സ്തംഭിപ്പിച്ചു. 50 കോടി രൂപ മുടക്കിയ ഏഴ് ചിത്രങ്ങളുടെ ഷൂട്ടിംഗാണ് പ്രതിസന്ധിയിലായത്. മേജര്‍രവിയുടെ മോഹന്‍ലാല്‍ ചിത്രമായ ബിയോണ്ട് ദി ബോര്‍ഡര്‍ രാജസ്ഥാനിലും നിവിന്‍പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ കൊച്ചിയിലും വളരെ പരിതാപകരമായ നിലയില്‍ ചിത്രീകരണം നടത്തുകയാണ്. നിര്‍മാതാക്കളുടെ കയ്യില്‍ പണമുണ്ടെങ്കിലും ബാങ്ക് ഇടപാടുകളിലെ നിയന്ത്രണമാണ് വിനയായത്. ആഴ്ചയില്‍ 50000 രൂപയില്‍ കൂടുതല്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ പറ്റില്ല. അതിനാല്‍ പലര്‍ക്കും ചെക്ക് നല്‍കുകയാണ് ചെയ്യുന്നതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഴന്‍ പ്രസിഡന്റ് എം. രഞ്ജിത് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന ചിത്രങ്ങളെ ബാധിച്ചിട്ടില്ല. ക്രിസ്മസിന് അവയെല്ലാം തിയറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
mohanlal-major-ravi-1971-beyond-borders
ഒരു ദിവസം രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ചിത്രീകരണത്തിനായി വേണ്ടത്. ദിവസവേതനം വാങ്ങുന്ന താരങ്ങള്‍ക്കും തൊഴിലാളികളുടെ ബാറ്റ ഇനത്തിലും മറ്റും ചെക്ക് നല്‍കാമെങ്കിലും ഭക്ഷണം വാഹനങ്ങളുടെയും ജനറേറ്ററുകളുടെയും ഇന്ധനം എന്നിവയ്ക്ക് ഒരു ലക്ഷത്തിലധികം തുക വേണ്ടിവരും. ആരോടെങ്കിലും പലിശയ്ക്ക് വാങ്ങാമെന്ന് വച്ചാല്‍ അവരുടെ കയ്യിലുള്ളത് അസാധുവാക്കിയ നോട്ടുകളണ്. ചിത്രീകരണം ഏതാണ്ട് പകുതിയോളം പൂര്‍ത്തിയാക്കിയ സിനിമകളെയാണ് സാമ്പത്തിക പരിഷ്‌കരണം ബാധിച്ചത്. ജയറാമിന്റെ മകന്‍ കാളിദാസിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന ക്യാമ്പസ് ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം ബ്രേക്ക് ആയി. രണ്ടാഴ്ച കഴിഞ്ഞ് തുടങ്ങാനാണ് നീക്കം. അപ്പോഴേക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ സാധാരണ നിലയിലാവുമെന്ന് കരുതുന്നു. നാല് കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.
zebra-varakal-650x336തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാകാറായ സീബ്രാവരകളുടെ ഷൂട്ടിംഗും നിര്‍ത്തി. സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മേഘ്‌നാരാജ്, അന്‍സിബ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മുടക്ക് മുതല്‍ മൂന്ന് കോടിയാണ്. മോഹന്‍ലാലിന്റെ ബിയോണ്ട് ദ ബോര്‍ഡറിന് 15 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനില്‍ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ചിത്രീകരണം നടക്കുന്നത്. അതിനാല്‍ സാമ്പത്തിക ബുദ്ധിട്ടിലൂടെയാണ് ഓരോ ദിവസവും ഷൂട്ടിംഗ് നടക്കുന്നത്. രാജസ്ഥാനില്‍ നിന്ന് ബ്രേക്ക് എടുത്തിട്ട് പിന്നെയും പോയാല്‍ നിര്‍മാണച്ചെലവ് കൂടും. അതുകൊണ്ട് എങ്ങനെയും ഷൂട്ടിംഗ് തടസപ്പെടുത്താതിരിക്കാനാണ് നിര്‍മാതാവ് ശ്രമിക്കുന്നത്.
actor-nivin-pauly-latest-pics-2നിവിന്‍പോളി നായകനായ സഖാവിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു. അടുത്ത ഷെഡ്യൂള്‍ ഡിസംബറിലേ ഉണ്ടാകൂ. ഇതേ തുടര്‍ന്നാണ് സ്വന്തം നിര്‍മാണ സംരംഭമായ ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ തുടങ്ങിയത്. ഇതിന് ഏഴ് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവിന് ആറ് കോടിയോളമാണ് ബജറ്റ്. ഗോവയില്‍ റാഫി-ഫഹദ് ഫാസില്‍ ടീമിന്റെ റോള്‍മോഡല്‍സ് വളരെ ബുദ്ധിമുട്ടിലാണ് ഓരോ ദിവസവും ചിത്രീകരണം നടത്തുന്നത്. ഏഴ് കോടിയോളമാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുകള്‍ക്കും മറ്റും ചെക്ക് നല്‍കുകയാണ് ചെയ്യുന്നത്. സെവന്‍ ആട്‌സ് വിജയകുമാര്‍ ഗോവയിലെത്തി കാര്യങ്ങള്‍ നേരെയാക്കി വരുകയാണ്. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം നിര്‍ത്തിവച്ചു. ഏതാണ്ട് മൂക്കാല്‍ഭാഗവും പൂര്‍ത്തിയായിരുന്നു. എട്ട് കോടിയാണ് നിര്‍മാണ ചെലവ്. അതേസമയം പ്രതിസന്ധികള്‍ക്കിടയിലും ദുല്‍ഖറിന്റെ ബിജോയ് നമ്പ്യാര്‍ ചിത്രം സോളോയും സണ്ണിവെയ്ന്‍ നായകനായ അലമാരയും കഴിഞ്ഞ ദിവസം കൊച്ചിയില്‍ തുടങ്ങിയത് ഏറെ ആശ്വസമാണ്.