വിവാഹത്തിന് എട്ട് മണിക്കൂര്‍ മുന്‍പുണ്ടായ അപകടത്തില്‍ കിടപ്പിലായി; വധുവിനെ കൈവിടാതെ യുവാവ്

    ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശികളായ ആരതി മോര്‍യയുടെയും അവ്‌ദേഷിന്റെയും വിവാഹം കഴിഞ്ഞ ഡിസംബര്‍ 8നാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആരതിയുടെ വീട്ടില്‍ വിവാഹച്ചടങ്ങുകള്‍ തുടങ്ങാന്‍ വെറും എട്ട് മണിക്കൂര്‍ ബാക്കി നില്‍ക്കെ ഒരു ദുരന്തം ആ വീട്ടില്‍ സംഭവിച്ചു.വീടിന്റെ ടെറസില്‍ നിന്നും വീഴാന്‍ പോയ കുട്ടിയെ രക്ഷിക്കുന്നതിനിടെ ആരതി അബദ്ധത്തില്‍ താഴേക്ക് കാല്‍ വഴുതി വീണു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. ശരീരമാസകലം പരിക്കേറ്റു. തുടര്‍ന്ന് ആരതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആരതി മാസങ്ങളോളം എഴുന്നേല്‍ക്കാനാകാതെ കിടക്കയില്‍ കഴിയേണ്ടി വരുമെന്നും ഒരു പക്ഷേ, വൈകല്യമുണ്ടായേക്കാമെന്നും ഡോക്ടര്‍മാര്‍ ആരതിയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ആരതിയുടെ കുടുംബാംഗങ്ങള്‍ അവ്‌ദേഷിനെ സമീപിച്ച് ആരതിയുടെ സഹോദരിയെ വിവാഹം കഴിക്കാന്‍ തയാറാണോ എന്ന് ചോദിച്ചെങ്കിലും അവ്‌ദേഷ് അത് നിരസിച്ചു.അവ്‌ദേഷ് വിവാഹത്തില്‍ നിന്നും പിന്മാറുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആരതിയെ കാണാന്‍ ആശുപത്രിയിലേക്ക് ഓടിയെത്തിയ അവ്‌ദേഷ് കുടുംബാംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് നിശ്ചയിച്ച ദിവസം തന്നെ ആരതിയെ വിവാഹം കഴിക്കുകയാണ് ചെയ്തത്. ഇരുവരുടെയും കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.ആശുപത്രിയില്‍ കഴിഞ്ഞ ആരതിയെ ഡോക്ടര്‍മാരുടെ അനുവാദത്തോടെ അവ്‌ദേഷ് വിവാഹത്തിനായി വീട്ടിലെത്തിക്കുകയായിരുന്നു. ആംബുലന്‍സിലെത്തിച്ച ആരതിയെ സ്‌ട്രെചറിന്റെ സഹായത്തോടെയാണ് കല്യാണ മണ്ഡപത്തിലെത്തിച്ചത്. വിവാഹച്ചടങ്ങുകള്‍ നടക്കുമ്പോഴെല്ലാം ആരതി സ്‌ട്രെചറില്‍ തന്നെയായിരുന്നു.ചടങ്ങുകള്‍ക്ക് ശേഷം അവ്‌ദേഷ് തന്നെ ആരതിയെ ആശുപത്രിയിലെത്തിച്ചു. ഇന്ന് ആശുപത്രിയില്‍ കണ്ണിമ ചിമ്മാതെ ആരതിയ്ക്ക് കാവലായി ആശുപത്രിയില്‍ അവ്‌ദേഷ് ഉണ്ട്. ആരതിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇനിയും ഏതാനും മാസങ്ങള്‍ ആരതിയ്ക്ക് കിടക്കയില്‍ തന്നെ തുടരേണ്ടി വരും. ആരതിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് അവ്‌ദേഷ്.