പാര്‍ട്ടി മത്സരിച്ച സീറ്റുകളിലെ പ്രചരണത്തില്‍ സിപിഐ നിസഹകരിച്ചെന്ന് കേരള കോണ്‍?ഗ്രസ്

    കോട്ടയം: കോട്ടയം ജില്ലയിലടക്കം പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ നിസഹകരിച്ചെന്ന് കേരളാ കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ  സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം. ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ നേതാക്കള്‍ പ്രതികരിച്ചു

    സീറ്റ് വിഭജനം മുതല്‍ ഉടലെടുത്ത കേരള കോണ്‍ഗ്രസ് എം – സിപിഐ ഭിന്നതയാണ് തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വീണ്ടും മറനീക്കി പുറത്ത് വരുന്നത്. ജോസ് കെ മാണി മത്സരിച്ച പാലാ,റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നുവെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ വിമര്‍ശനം. സ്റ്റിയറിംഗ് കമ്മിറ്റിയില്‍ യോഗത്തില്‍  പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഇക്കാര്യം ചെയര്‍മാന്‍ ജോസ് കെ മാണിയെ അറിയിച്ചു.

    ഇരിക്കൂറില്‍ പലയിടത്തും പ്രചാരണത്തിന് സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണമുണ്ടായിരുന്നില്ല. റാന്നിയിലെ സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണനും സമാനമായ ആരോപണം ഉന്നയിച്ചു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ സിപിഐ നേതാക്കള്‍ പരസ്യമായി തള്ളുന്നു.

    കേരളാ കോണ്‍ഗ്രസ് ഇടത് മുന്നണിയിലെത്തിയപ്പോള്‍ സിപിഐയ്ക്ക് അവര്‍ മത്സരിച്ചിരുന്ന പല സീറ്റുകളും നഷ്ടമായി. ഇതില്‍ പ്രവര്‍ത്തകര്‍ക്ക് നീരസമുണ്ടായിട്ടുണ്ടെന്ന് സിപിഐ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. പക്ഷേ ഒരിടത്തും കാല് വാരല്‍ ഉണ്ടായിട്ടില്ലെന്നും സിപിഐ അടിവരയിടുന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും സിപിഐ- കേരളാ കോണ്‍ഗ്രസ് തര്‍ക്കം ഒന്ന് കൂടി ശക്തിയാര്‍ജ്ജിക്കും എന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലൂടെ പുറത്ത് വരുന്നത്.