പൂജ പഠിക്കാനെത്തിയ പതിമൂന്നുകാരന് നേരെ പ്രകൃതി വിരുദ്ധ പീഢനം; രണ്ട് പൂജാരിമാർക്ക് തടവ് ശിക്ഷ

കൊല്ലം: പൂജാ വിധികൾ പഠിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് പതിമൂന്ന് വയസുകാരനെ വീട്ടിൽ വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് പൂജാരിമാർക്ക് അഞ്ചുവർഷം തടവ്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി (പോക്‌സോ സ്‌പെഷ്യൽ കോടതി) ജഡ്ജി എൻ. ഹരികുമാറിന്റേതാണ് ഉത്തരവ്.

പരവൂർ കോട്ടപ്പുറം പൊഴിക്കര പനമൂട് വീട്ടിൽ ബിനു, ഇരവിപുരം വില്ലേജിൽ വടക്കുംഭാഗം പവിത്രാനഗറിൽ വിവേക് എന്നിവരെയാണ് ശിക്ഷിച്ചത്. പതിനായിരം രൂപ വീതം പഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 2017 ജൂൺ പത്തിനായിരുന്നു സംഭവം. പെരിങ്ങാലം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരായ ബിനുവും വിവേകും ചേർന്നാണ് കൗമാരക്കാരനെ പീഡിപ്പിച്ചത്. കിഴക്കേ കല്ലട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ.ജി മുണ്ടയ്ക്കൽ ഹാജരായി.