സോളാര്‍ തട്ടിപ്പ് കേസ്: സരിതയ്ക്ക് 6 വര്‍ഷം കഠിനതടവും പിഴയും

    കോഴിക്കോട്: സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് ആറു വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുറ്റക്കാരിയെന്നു കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3) രാവിലെ കണ്ടെത്തിയിരുന്നു. മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റീനില്‍ ആയതിനാല്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണു വിധി.

    സരിത കോടതിയില്‍ ഹാജരാകാത്തതിനാല്‍ വിധി പറയുന്നതു പല തവണ മാറ്റിവച്ച കേസിലാണ് കോടതി നടപടി. തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് സരിത.

    വീട്ടിലും ഓഫിസിലും സോളര്‍ പാനല്‍ സ്ഥാപിക്കുന്നതിനു പുറമേ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ടീം സോളര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി, വിന്‍ഡ്മില്‍ പദ്ധതിയില്‍ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം  തട്ടിയെടുത്തെന്നാണു പരാതി. കേസില്‍ 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.

    2019 ല്‍ ഏപ്രില്‍ വരെ നാലു തവണ കേസ് വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയില്‍ മജിസ്‌ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്‌ട്രേട്ട് ചുമതലയേറ്റപ്പോള്‍ വീണ്ടും വാദം കേട്ടു. 2021 ഫെബ്രുവരിയില്‍ വീണ്ടും വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാല്‍ കേസ് നീളുകയായിരുന്നു.