കൊടകര കുഴല്‍പ്പണ കേസ്: പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം , സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടിയേരി

    തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ഇത് വരെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമഗ്ര അന്വേഷണം ആണ് ഇക്കാര്യത്തില്‍ നടക്കേണ്ടത്. സത്യം മുഴുവന്‍ പുറത്ത് വരണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം വഴിയാണ് ഇത്രയും കാര്യങ്ങള്‍ പുറത്ത് വന്നത്. മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണോ , അന്വേഷണ സംഘത്തെ വിപുലീകരിക്കണോ എന്നൊക്കെ തുടര്‍ന്ന് ആലോചിക്കേണ്ട വിഷയമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

    അന്വേഷണ വിവരങ്ങളെല്ലാം പുറത്ത് വരണം. കേന്ദ്ര ഏജന്‍സിക്ക് ഈ കേസ് വിട്ടാല്‍ എന്താണ് സംഭവിക്കുക എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അറിയുമ്പോഴേ അന്വേഷണത്തിന് എടുക്കേണ്ട ഏജന്‍സിയാണ്  ഇഡി. അവരിത്ര വൈകിയതെന്താണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

    ബിജെപി നേതാക്കള്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പറയുന്ന ന്യായം. അന്വേഷണവുമായി സഹകരിക്കുക തന്നെയാണ് വേണ്ടത്. സത്യം മുഴുവന്‍ പുറത്ത് വരണം . അതിന് ബിജെപി നേതാക്കള്‍ സഹകരിക്കുക തന്നെയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

    സ്ഥാനാര്‍ത്ഥിക്ക് ചെലവിന് അപ്പുറത്ത് ചെലവ് നടന്നിട്ടുണ്ടോ? രാഷ്ട്രീയ പാര്‍ട്ടിക്ക് ചെലവഴിക്കാനുള്ള പണത്തിന്റെ പരിധിയില്‍ വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പുറത്ത് വരണം. വൈര്യനിരാതനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കില്ലെന്നും കോടിയേരി പറഞ്ഞു