കോഴക്കേസില്‍ ബിജെപിയുടെ കുരുക്ക് മുറുകുന്നു; സി കെ ജാനുവിന്റെ കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്

തിരുവനന്തപുരം: ബത്തേരി കോഴക്കേസില്‍ ബിജെപിയെ കുരുക്കിലാക്കി കൂടുതല്‍ ശബ്ദ രേഖകള്‍. ബത്തേരിയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബിജെപി, സി കെ ജാനുവിന് ലക്ഷങ്ങള്‍ നല്‍കിയെന്ന ജെ ആര്‍ പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്ന കൂടുതല്‍ ശബ്ദ രേഖകള്‍ പ്രസീതയുടെ മൊബൈല്‍ ഫോണില്‍ നിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ബിജെപി നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സി കെ ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്.

എന്നാല്‍, എന്താണ് സംസാരിച്ചതെന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് വ്യക്തത നല്‍കിയിട്ടില്ല. കേസില്‍ നിര്‍ണായക തെളിവാകും ഈ ശബ്ദ രേഖ. ക്രൈംബ്രാഞ്ച് തന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രസീത അഴീക്കോട് പ്രതികരിച്ചു. ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തി.

കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും സി കെ ജാനുവിനെയും ഉടന്‍ ചോദ്യം ചെയ്യും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി കെ ജനുവിനെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിരുവനന്തപുരം, ബത്തേരി എന്നിവിടങ്ങളില്‍ വെച്ച് ഈ തുക കൈമാറിയെന്ന് പ്രസീത അഴിക്കോടാണ് ആരോപണം ഉന്നയിച്ചത്.

ബത്തേരിയിലെ ഹോംസ്റ്റയില്‍ വെച്ച് പൂജാദ്രവ്യങ്ങള്‍ എന്ന വ്യാജേന പ്രശാന്ത് മണവേയില്‍ 25 ലക്ഷം രൂപ കൈമാറിയെന്നും തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം കൈമാറിയെന്നും പ്രസീത ആരോപിക്കുന്നു.