വിവാഹ പരസ്യം നല്‍കി പീഡനം; നിരവധി കേസുകളിലെ പ്രതി പിടിയില്‍

യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച് സ്വര്‍ണ്ണം തട്ടിയെടുത്ത കേസിലാണ് മജീദ് അറസ്റ്റിലായത് 

22ാം വയസ്സില്‍ വിവാഹ തട്ടിപ്പ് ആരംഭിച്ച മജീദ് ഇതുവരെ പത്തോളം വിവാഹം കഴിച്ചിട്ടുണ്ട് 

പുനര്‍ വിവാഹപരസ്യം നല്‍കി സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുന്നയാളെ അറസ്റ്റ് ചെയ്തു.  പാലക്കാട് വല്ലപ്പുഴ കിഴക്കേപ്പാട്ടുതൊടി വീട്ടില്‍ മജീദാണ്(42) പിടിയിലായത്. ഇപ്പോള്‍ കോട്ടക്കല്‍ വെട്ടിച്ചിറയില്‍ താമസിക്കുന്ന ഇയാളെ ചേര്‍ത്തല സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, നിലമ്പൂര്‍, കോട്ടയം, മുളന്തുരുത്തി തുടങ്ങി നിരവധി  സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പെരുമ്പാവൂര്‍, കോട്ടക്കല്‍, ചിറയിന്‍കീഴ്, കടുത്തുരുത്തി, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ സമാന തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
ചേര്‍ത്തലയിലെ ഭര്‍തൃമതിയെ മലപ്പുറം അങ്ങാടിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചശേഷം സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് എറണാകുളത്തുനിന്ന് ഇയാള്‍ പിടിയിലായത്. യുവതിയെ കാണാനില്ലെന്നുകാട്ടി ഭര്‍ത്താവ് ചേരാനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ യുവതിയെ മജിസ്‌ട്രേറ്റിനുമുന്നില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവിന്റെ കൂടെ പോകാന്‍ തയാറായില്ല. ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് പീഡനത്തിനിരയായ വിവരം വ്യക്തമായത്. മാനസിക വിഭ്രാന്തിക്ക് മരുന്ന് കഴിച്ചിരുന്ന യുവതി, ഭര്‍ത്താവ് ചികിത്സക്ക് കൊണ്ടുപോകുന്നതിലെ വിരോധം കാരണമാണത്രേ പത്രത്തിലെ പുനര്‍ വിവാഹ പരസ്യത്തിലെ നമ്പറില്‍ വിളിച്ചത്. ‘വധുവിനെ ആവശ്യമുണ്ട്’ എന്ന പരസ്യത്തിലെ നമ്പറില്‍ വിളിച്ച യുവതിയെ പ്രതി പിന്നീട് നിരന്തരം വിളിച്ച് വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിക്കുന്ന സ്വര്‍ണം പ്രതി സുഹൃത്ത് റസാഖ് വഴി വില്‍ക്കുകയാണെന്ന് പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ റസാഖിനെക്കുറിച്ച്  അന്വേഷിക്കുന്നുണ്ട്. നിരവധിതവണ ജയിലില്‍ കിടന്നിട്ടുള്ള പ്രതി 22ാം വയസ്സിലാണ് തട്ടിപ്പ് ആരംഭിച്ചത്. ഇതിനകം പത്തോളം വിവാഹം ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ പത്രമോഫിസുകളിലെ ജീവനക്കാര്‍ക്ക് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാവുന്നതിനാല്‍ ചെര്‍പ്പുളശേരിയിലെത്തിയാണ് പരസ്യം നല്‍കിയത്.
ബ്രാക്കര്‍ മുഖേനയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബന്ധുക്കളെന്നവ്യാജേന ഏതാനും ചിലരെ മുന്‍നിര്‍ത്തിയായിരുന്നു തട്ടിപ്പ്. സ്ത്രീധനമായി വാങ്ങുന്ന പണത്തില്‍നിന്ന്  ഇവര്‍ക്ക്  50,000 രൂപയോളം നല്‍കുകയും ചെയ്തിരുന്നു. അന്വേഷണസംഘത്തില്‍ എസ്.ഐമാരായ സില്‍വസ്റ്റര്‍, ജോസഫ് സക്കറിയ, എ.എസ്.ഐ എന്‍.ഐ. റഫീഖ്, സി.പി.ഒ മാരായ അനില്‍, റിയാസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.