പതിനേഴുകാരിയെ പീഡിപ്പിച്ച ആറംഗ സംഘം അറസ്റ്റില്‍

പതിനേഴുകാരിയെ പീഡിപ്പിച്ച ആറംഗ സംഘം അറസ്റ്റില്‍ പോണേക്കര ചങ്ങമ്പുഴ റോഡില്‍ തുണ്ടത്തില്‍ അക്ഷയ്(20), തുതിയൂര്‍ ആനമുക്ക് വടക്കേവിളയില്‍ ജെയ്‌സന്‍(32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍(23), തുതിയൂര്‍ പള്ളിപ്പറമ്പ് വീട്ടില്‍ സണ്ണി എന്നു വിളിക്കുന്ന സിന്‍സിലാവോസ് (19), ചാവക്കാട് കോട്ടപ്പടി ചോളയില്‍ വീട്ടില്‍ അഖില്‍ (24), തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ്(31) എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തുക്കളായ ഇവര്‍ പ്രണയം നടിച്ച് പലപ്പോഴായി പല സ്ഥലങ്ങളില്‍ഡ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം മാതാവ് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് 2014 മുതല്‍ പ്രതികള്‍ ഓരോരുത്തരായി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മാതാവിന്റെ പരാതി പരിഗണിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡന വിവരം അറിഞ്ഞത്.

പെണ്‍കുട്ടിയെ അക്ഷയ് ഫേസ്ബുക്ക് മുഖേന പരിചയപ്പെടുകയും ആദ്യമായി പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളായ അഖില്‍ പളനിയില്‍ കൊണ്ടു പോയി താലികെട്ടിയതായാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം. ഇതില്‍ ഒന്നാം പ്രതിയായ അക്ഷയ് രണ്ടാം പ്രതി ജെയ്‌സണ്‍, മൂന്നാം പ്രതി രാഹുല്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി കഞ്ചാവും മദ്യവും നല്‍കിയതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

ആറാം പ്രതി സതീഷ് മയക്കുമരുന്ന് കുത്തിവെച്ചതായും പറയുന്നു. കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അന്നു തന്നെ പ്രതികളില്‍ രണ്ടു പേര്‍ കസ്റ്റഡിയിലാവുകയും ചെയ്തു. അടുത്തദിവസം മറ്റു പ്രതികളുടെ പേരു കൂടി പറഞ്ഞതനുസരിച്ച് അവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പെണ്‍കുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് തിങ്കളാഴ്ചയാണ് പ്രതികള്‍ക്കെതിരേ പീഡനത്തിന് കേസെടുത്തത്.