ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെ കേസ്. ഉത്തരേന്ത്യക്കാരനായ മനീഷ് കുമാറടക്കം ഒന്‍പതു പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. കലാപം അഴിച്ചുവിടുക, മര്‍ദനം, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ പരാതിയില്‍, വിദ്യാര്‍ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ചയാണു മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാര്‍ഥിക്ക് അക്രമിസംഘത്തിന്റെ ക്രൂരമര്‍ദനമേറ്റത്. ഇതിൽ മലപ്പുറം സ്വദേശിയും എയ്റോസ്പേസ് പിഎച്ച്ഡി വിദ്യാർഥിയുമായ ആർ.സൂരജിന്‍റെ വലതുകണ്ണിനു ഗുരുതരമായി പരുക്കേറ്റു.
ഓഷ്യന്‍ എൻജിനീയറിങ് വിഭാഗത്തിലെ പിജി വിദ്യാർഥിയും ഉത്തരേന്ത്യക്കാരനുമായ മനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സൂരജിനെ മര്‍ദ്ദിച്ചത്. ക്യാംപസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്നു സംഘം ഭീഷണിപ്പെടുത്തിയതായി സൂരജിന്റെ സുഹൃത്തുക്കൾ പറഞ്ഞു. അക്രമികൾക്കെതിരെ ക്യാംപസ് അധികൃതർക്കും കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനിലും വിദ്യാർഥികൾ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞദിവസം ഐഐടി ക്യാംപസില്‍ സൂരജടക്കമുള്ള വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അമ്പതോളം വിദ്യാര്‍ത്ഥികളാണു സമരത്തിൽ പങ്കെടുത്തത്. തൊട്ടടുത്തദിവസം ഹോസ്റ്റൽ മെസിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അക്രമിസംഘമെത്തി സൂരജ് ഉൾപ്പെടെയുള്ളവരെ മർദിച്ചത്.