എല്ലാം സമ്മതിച്ച് സ്വാമി ഗംഗേശാനന്ദ: ലൈംഗിക ചൂഷണം നടത്തിയിരുന്നു; ലിംഗം ഛേദിച്ചത് പെണ്‍കുട്ടിതന്നെ

തിരുവനന്തപുരം: ലൈംഗികാക്രമണ ശ്രമത്തിനിടെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന ശ്രീഹരിയുടെ മൊഴി പുറത്തുവന്നു. തന്റെ ലിംഗം ഛേദിച്ചത് പെണ്‍കുട്ടി തന്നെയാണെന്ന് ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നെന്നും അദ്ദേഹം മൊഴി നല്‍കി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

സംഭവം നടന്ന ദിവസം അയ്യപ്പദാസ് എന്ന തന്റെ സഹായിയും തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നെന്ന് ഗംഗേശാനന്ദ പറഞ്ഞു. വര്‍ഷങ്ങളായി പെണ്‍കുട്ടിയുടെ കുടുംബത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായും ഇയാള്‍ വ്യക്തമാക്കി.

സംഭവം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ലിംഗം താന്‍ സ്വയം ഛേദിച്ചതാണെന്നായിരുന്നു ഗംഗേശാനന്ദ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അടുത്തിടെ പെണ്‍കുട്ടിയുടെ അമ്മ സ്വാമിക്ക് അനുകൂലമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടി സ്വാമിക്കെതിരെ നല്‍കിയ മൊഴികള്‍ കളവാണെന്നും സ്വാമി മകളെ ലൈംഗികമായി ഉപയോഗിച്ചിട്ടില്ലെന്നും അമ്മ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മകളുടെ പ്രണയ ബന്ധത്തെ സ്വാമി എതിര്‍ത്തിരുന്നതിലുള്ള പക കാരണമാണ് ലിംഗം ഛേദിച്ചതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോക്സോ കോടതി മൂന്ന് ദിവസത്തേക്ക് ഗംഗേശാനന്ദയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം മൂന്നിന് വൈകിട്ട് അഞ്ച് വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

മെയ് മാസം 19 നാണ് സംഭവം നടന്നത്. വീട്ടില്‍വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പേട്ട സ്വദേശിയായ യുവതി ശ്രീഹരിയുടെ ലിംഗം ഛേദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. പൊലീസെത്തിയാണ് ശ്രീഹരിയെ ആശുപത്രിയില്‍ എത്തിച്ചത്. ലിംഗം 90 ഥസമാനവും അറന്ന് തൂങ്ങിയ നിലയിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അതിനാല്‍ത്തന്നെ ലിംഗം തുന്നിച്ചേര്‍ക്കാനായില്ല.

സ്വാമി തന്നെ പതിനഞ്ചാം വയസ് മുതല്‍ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.