ജനനേന്ദ്രിയം മുറിച്ച കേസ്: യുവതിക്കു നുണപരിശോധന, ഗംഗേശാനന്ദയ്ക്കു ജാമ്യമില്ല

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ഉൾപ്പെട്ട യുവതിയെ നുണപരിശോധനയ്ക്കു വിധേയയാക്കാൻ കോടതി നിർദേശം. 22ന് യുവതി നേരിട്ടു കോടതിയിൽ ഹാജരാകണം. കേസിൽ പെൺകുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാൽ നുണപരിശോധന നടത്തണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. പെൺകുട്ടിയെ ബ്രെയിൻ മാപ്പിങ് പരിശോധനയ്ക്കു വിധേയമാക്കാനും കോടതി അനുവദിച്ചു. അതേസമയം, പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഗംഗേശാനന്ദയ്ക്ക് പോക്സോ കോടതി ജാമ്യം നിഷേധിച്ചു.

പെൺകുട്ടിയെ പണമൊഴുക്കി വശത്താക്കി, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായാണു പൊലീസ് സംശയിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണു സ്വാമിക്കെതിരെ കേസെടുത്തത്. പൊലീസ് നിർബന്ധിച്ചു സ്വാമിക്കെതിരെ മൊഴി പറയിപ്പിച്ചതാണെങ്കിൽ, മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയപ്പോൾ അക്കാര്യം വെളിപ്പെടുത്താൻ അവസാന വർഷ നിയമവിദ്യാർഥിനി കൂടിയായ പെൺകുട്ടിക്ക് അവസരമുണ്ടായിരുന്നു.

തനിക്ക് ആവശ്യമില്ലാത്ത അവയവം താൻ ഛേദിച്ചെന്നായിരുന്നു ആദ്യഘട്ടത്തിൽ സ്വാമി പൊലീസിനോടു പറഞ്ഞത്. ഫലത്തിൽ വാദിയും പ്രതിയും സാക്ഷികളും ഒക്കെ വാക്കുമാറ്റൽ തുടർക്കഥയാക്കിയതോടെ കുഴങ്ങുന്നതു പൊലീസാണ്.