മൂന്നാര്‍: റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു

മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത റവന്യു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടപെട്ടാണ് നടപടി മരവിപ്പിച്ചത്.

ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമിനെ പദവിയില്‍ നിന്ന് മാറ്റിയതിന് ശേഷവും കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത റവന്യൂ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയിരുന്നു. സംഭവം വിവാദമായതോടെയാണ് റവന്യൂ മന്ത്രി ഇടപെട്ട് നടപടി മരവിപ്പിച്ചത്.

കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കിയ സര്‍വേ സൂപ്രണ്ട് ഉള്‍പ്പെടെ നാലു പേരെയാണ് ഒറ്റദിവസം കൊണ്ട് സ്ഥലം മാറ്റിയത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ശക്തമായി ശ്രമിച്ച വെങ്കിട്ടരാമന്റെ സ്‌ക്വാഡിലെ അംഗങ്ങളായിരുന്നു ഇവര്‍.

മൂന്നാര്‍ മേഖലയില്‍ കയ്യേറ്റമൊഴിപ്പിക്കലിനും കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനും നിയോഗിക്കപ്പെട്ട ഹെഡ് ക്ലാര്‍ക്ക് ജി. ബാലചന്ദ്രന്‍പിള്ള, പി.കെ. ഷിജു, പി.കെ സോമന്‍, ആര്‍.കെ. സിജു എന്നിവരെയാണു സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.