സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു; പ്രതി മനോരോഗിയെന്ന് സംശയം

കുന്ദമംഗലം മടവൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി. മടവുര്‍ സി.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ മജീദ് (13) ആണ് സ്‌കൂള്‍ പരിസരത്ത് കുത്തേറ്റുമരിച്ചത്. വയനാട് സ്വദേശിയാണ് മജീദ്.

സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശിയായ ഷംസുദ്ദീന്‍ എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറയുന്നു. രാവിലെ ഏഴരയോടെ യത്തീംഖാനയിലെ ക്ലാസിന്റെ ഇടവേള സമയത്ത് സ്‌കൂള്‍ പരിസരത്ത് നില്‍ക്കുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ഷംസുദ്ദീന്‍ ആക്രമിക്കുകയായിരുന്നു. തീര്‍ഥാടനത്തിനായി കോഴിക്കോട് എത്തിയ ഷംസുദ്ദീന്‍ രണ്ടു ദിവസമായി യത്തീംഖാനയില്‍ താമസിച്ചുവരികയായിരുന്നു.

സംഭവം കണ്ടുനിന്ന മറ്റു കുട്ടികള്‍ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ മജീദിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നടന്നിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.