രാം നാഥ് കോവിന്ദ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി ആയി രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹര്‍ ആണ് പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലികൊടുത്തത്.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ എംപിമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ സൈന്യം 21 ആചാരവെടി മുഴക്കി പുതിയ പ്രഥമപൗരനെ ആദരിച്ചു. രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് രാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് പ്രണബ് മുഖര്‍ജിയ്‌ക്കൊപ്പമെത്തിയ രാം നാഥ് കോവിന്ദിനെ ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കര്‍, ഇരു സഭകളുടെയും സെക്രട്ടറി ജനറല്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ആനയിച്ചു. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം പുതിയ പ്രസിഡന്റ് രാഷ്ട്രപതി ഭവനിലേക്ക് തിരിക്കും.

രാഷ്ട്രപതി ഭവന് മുന്നില്‍വെച്ച് പുതിയ രാഷ്ട്രപതിയ്ക്ക് മൂന്നു സേനാവിഭാഗങ്ങളും സംയുക്തമായി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ പുതിയ രാഷ്ട്രപതിയുടെ അകമ്പടിയോടെ ഒദ്യോഗിക വസതിയായ നമ്പര്‍ 10, രാരാജി മാര്‍ഗിലെ വീട്ടിലെത്തിക്കും. പ്രതിരോധമന്ത്രി അരുണ്‍ജെയ്റ്റ് ലിയും ഇരുവരെയും അനുഗമിക്കും. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമും രാജാജി മാര്‍ഗിലെ വസതിയിലാണ് താമസിച്ചിരുന്നത്.

കെ ആര്‍ നാരായണനു ശേഷം രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ ദളിതനാണ് രാം നാഥ് കോവിന്ദ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മീരാ കുമാറിനെയാണ് കോവിന്ദ് തോല്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. യുപിയില്‍ നിന്നും രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ നേതാവ് കൂടിയാണ് രാം നാഥ് കോവിന്ദ്.