നീയെന്തൊരു ചരക്കാടീ.. കമന്റിനെ ചോദ്യം ചെയ്ത കൂട്ടുകാരിയുടെ മുഖത്തടിച്ചു; റഹ്മത്ത് ഹോട്ടലില്‍ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയെക്കുറിച്ച് നടി അനു ജൂബി

കോഴിക്കോട് നഗരത്തിലെ റഹ്മത്ത് ഹോട്ടലില്‍ വെച്ച് ബിരിയാണി കഴിക്കാന്‍ പോയ സീരിയല്‍ നടിയുടെ പ്രകടനം വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ അനുവിന്റെ ഭാഗത്താണ് പിഴവെന്ന വിധത്തിലായിരുന്നു പൊലീസ് വിശദീകരണം. അതേ സമയം അതല്ല നടന്നതെന്ന വിശദീകരണവുമായി ആ സീരിയല്‍ താരം അനു ജൂബി(23) രംഗത്തെത്തി. ഫ്‌ളവേഴ്‌സ് ചാനലിലെ സീത എന്ന സീരിയലില്‍ അടക്കം അഭിനയിച്ച നടിയാണ് അനു ജൂബി.

മട്ടന്‍ ബിരിയാണി കഴിക്കാന്‍ പോയപ്പോഴുണ്ടായ പ്രശ്‌നങ്ങളില്‍ പുറത്തുവന്നത് വാസ്തവമല്ലെന്നാണ് അനു പറയുന്നത്. പുറത്തുവന്ന സംഭവങ്ങളില്‍ പാതി മാത്രമാണ് സത്യമെന്നും അവര്‍ പ്രമുഖ ഓണ്‍ലൈനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് നടി അനു ജൂബിയുടെ വിശദീകരണം

പിറന്നാള്‍ ആഘോഷിക്കാനായിട്ടാണ് കൂട്ടുകാര്‍ക്കും ഡ്രൈവര്‍ക്കുമൊപ്പം കോഴിക്കോട് റഹ്മത് ഹോട്ടലിലെത്തിയത്. അവിടെയുള്ള ഭക്ഷണം വളരെ രുചികരമാണ് എന്നതും കൊണ്ടാണ് അങ്ങോട്ട് പോയത്. അവിടെ എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ടേബിള്‍ ഒന്നും തന്നെ ഒഴിവുണ്ടായിരുന്നില്ല. ഞാനും സുഹൃത്ത് മുനീസയും അകത്ത് ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. കൂട്ടുകാര്‍ സീറ്റ് കിട്ടാത്തതുകൊണ്ട് പുറത്ത് നില്‍ക്കുകയായിരുന്നു. ബിരിയാണി ഓര്‍ഡര്‍ ചെയ്തിരുന്നു. ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെയ്റ്റര്‍ വന്ന് മട്ടന്‍ ഐറ്റംസ് ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചു. നിങ്ങള്‍ക്ക് ഇത് നേരത്തെ പറഞ്ഞുകൂടായിരുന്നോ എന്ന് ഞങ്ങള്‍ ചോദിച്ചു. ഭക്ഷണത്തിനായി അരമണിക്കൂറായി കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചപ്പോള്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് പറഞ്ഞ് അയാള്‍ കയര്‍ത്ത് സംസാരിക്കുകയായിരുന്നു. ഓര്‍ഡര്‍ എടുക്കുന്ന സമയത്ത് പോലും ഭക്ഷണം വൈകുമെന്ന് പറഞ്ഞിരുന്നില്ല.

ഹോട്ടലില്‍ എത്തിയവരോട് മോശമായി പെരുമാറിയ വെയ്റ്ററെ കൂട്ടുകാര്‍ മാനേജറുടെ റൂമിലേക്ക് പിടിച്ചു കൊണ്ട് പോകുന്ന സമയത്താണ് എനിക്ക് സമീപം നിന്ന ഒരാള്‍ മോശമായി സംസാരിച്ചത്. നീ എന്തൊരു ചരക്കാണെടീ.. എന്നാണ് അവന്‍ പറഞ്ഞത്. ഇങ്ങനെയൊരു കാര്യം കേട്ടാല്‍ ഏത് പെണ്ണും തിരിച്ച് പ്രതികരിക്കും. അത്തരത്തിലൊരു ഡയലോഗ് കേട്ടപ്പോള്‍ അത് നിന്റെ അമ്മയോട് പറഞ്ഞാല്‍ മതി എന്ന് തിരിച്ച് പറഞ്ഞു. ഈ പ്രശ്‌നത്തില്‍ ഇടപെട്ട കൂടെയുണ്ടായിരുന്ന സുഹൃത്ത് മുനീസയോട് അയാള്‍ മോശമായി പെരുമാറുകയും അവളെ മര്‍ദ്ദിക്കുകയും ചെയ്തു.

എന്നാല്‍ വാര്‍ത്ത വന്നത് ഞാന്‍ മര്‍ദ്ദിച്ചുവെന്നും മട്ടന്‍ ബിരിയാണി കിട്ടാത്തതുകൊണ്ട് ബഹളം വെച്ചുവെന്നുമാണ്. ഇതില്‍ പരാതിപെടാനാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ അവിടെ ഹോട്ടലില്‍ വെച്ച് പ്രശ്‌നമുണ്ടാക്കിയയാള്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി. ഇയാള്‍ അവിടത്തെ ഒരു സി.പി.എം നേതാവിന്റെ സഹോദരനാണെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞാണ് അറിഞ്ഞത്.

സ്‌റ്റേഷനിലെത്തിയപ്പോള്‍ പൊലീസുകാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു. ഒരു വനിതാ പൊലീസുകാരിയും മറ്റൊരു പൊലീസുകാരനും മോശമായാണ് സംസാരിച്ചത്. അവര്‍ എന്നെ മര്‍ദ്ദിക്കുകയും ചെയ്തു. ഞാന്‍ പോയത് എന്റെ പിറന്നാള്‍ ആഘോഷിക്കാനാണ്. പ്രശ്‌നങ്ങളുണ്ടാക്കാനല്ല അവിടെ പോയത്. പക്ഷേ പൊലീസില്‍ നിന്നുള്ള പെരുമാറ്റം കണ്ടാല്‍ എന്തോ പീഡനക്കേസിന് കൊണ്ടുവന്നത് പോലെയായിരുന്നു. ഒരു പൊലീസുകാരന്‍ സ്‌റ്റേഷനില്‍ വെച്ച് പറഞ്ഞത് നിന്നെ കണ്ടാല്‍ ഒന്ന്… തോന്നാത്തത് എന്നായിരുന്നു. എന്തോ സ്‌കൂള്‍ കുട്ടികളെ കൊണ്ട് പോകുന്നത് പോലെ വീട്ടുകാര്‍ വന്നാലെ വിടുകയുള്ളൂ എന്നൊക്കെ പറയുകയായിരുന്നു.

ഞാന്‍ മദ്യപിച്ചുവെന്ന് പറയുന്ന പൊലീസ് മെഡിക്കല്‍ എടുക്കുകയോ അത് തെളിയിക്കുന്ന ടെസ്റ്റുകള്‍ നടത്തുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇത്രയും മോശമായി പെരുമാറിയിട്ടും എല്ലായിടത്തും റിപ്പോര്‍ട്ടുകള്‍ വന്നത് എനിക്ക് എതിരായിട്ടാണ്. ഞാന്‍ എന്തോ ഒരു വലിയ തെറ്റ് ചെയ്തപോലെയാണ് എന്റെ ഫോണില്‍ വിളിച്ച് പലരും സംസാരിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുറത്ത് പറയാന്‍ തയ്യാറായി മുന്നോട്ട് വന്നത്. എന്റെ ഫോണൊക്കെ പൊലീസുകാര്‍ വാങ്ങി പരിശോധിക്കുകയും ചെയ്തിരുന്നു, അതിന്റെ ആവശ്യം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല? പരാതിക്കാരുടെ മുഖത്ത് നോക്കി പച്ചയ്ക്ക് കേട്ടാല്‍ അറയ്ക്കുന്ന ഭാഷ പറയുന്ന ഇതാണോ ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍?

സ്‌റ്റേഷനില്‍ ക്യാമറ ഇല്ലാതിരുന്ന സ്ഥലത്ത് വച്ചാണ് ഇത്രയും മോശമായി പൊലീസ് പെരുമാറിയത്. അവിടെ ഭക്ഷണം കഴിക്കാന്‍ വന്ന ഒരാളുടെ വാക്കുകേട്ടാണ് പൊലീസ് ഇങ്ങനെ പെരുമാറിയത്. ഞങ്ങള്‍ കുടിച്ചിട്ടാണോ വന്നത് എന്ന് പറയാന്‍ എങ്ങനെ കഴിയും അയാള്‍ക്ക്. അയാള്‍ കണ്ടിട്ടുണ്ടോ അത്. എന്തായാലും പ്രശ്‌നം ഇത്രയും വഷളായതിനാല്‍ തന്നെ നിയമനടപടികളുമായി മുന്നോട്ട് പോകും. ഇവര്‍ക്കെതിരെയെല്ലാം മാനനഷ്ടക്കേസ് കൊടുക്കും. പിന്നെ വാര്‍ത്ത വന്നതിന് പിന്നാലെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇവളല്ലേ അവള്‍ എന്ന് ചോദിച്ച് എന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും.