ആളെക്കൊല്ലാന്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്; ആരാധനാലയങ്ങളുടെ പരിസരങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു : പിണറായി

ശാരീരിക പരിശീലനങ്ങള്‍ എന്ന പേരില്‍ ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പഠിപ്പിക്കുന്നത്. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരംവരെ ഇതിനായി ഉപയോഗിക്കുന്നു. ദേശസ്‌നേഹം വളര്‍ത്താനെന്ന പേരില്‍ മനുഷ്യത്വംതന്നെ ഊറ്റിക്കളയുകയാണ് ഇവിടങ്ങളിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തിലാരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനമാണ് ഇവിടെ നല്‍കുന്നത്. എന്നാല്‍ ശാരീരിക പരിശീലനമെന്ന പേരില്‍ ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്,മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള സേനാവിഭാഗങ്ങളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്കായാണു സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ പരിശീലനകേന്ദ്രം തുടങ്ങിയത്. എല്ലാ ജില്ലകളിലും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഇത്തരം പരിശീലനകേന്ദ്രങ്ങള്‍ കൊണ്ടു സാധിക്കുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.