കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണെന്ന് ജോസഫ് വാഴയ്ക്കന്‍

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ നടത്തിയ പ്രസ്താവന സംബന്ധിച്ച വിവാദത്തില്‍ കെ.മുരളീധരനെതിരെ തുറന്നടിച്ച് കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കന്‍. മുരളീധരന്‍ പാര്‍ട്ടിയോടു കൂറുകാട്ടണമെന്ന് പ്രമുഖ ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. കെ.കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് മുരളീധരനാണ്. പാര്‍ട്ടിയിലേക്ക് മടങ്ങിയ ശേഷം കരുണാകരനെ വേദനിപ്പിച്ചത് മുരളീധരന്റെ വാക്കും പ്രവര്‍ത്തിയുമാണ്. ആദ്യന്തം ഒപ്പം നിന്നുട്ടള്ളത് പത്മജ മാത്രമാണ്. സ്വയം പ്രമാണി ആകാനാണ് മുരളിയുടെ ശ്രമം. വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു.കരുണാകരനെ ദ്രോഹിച്ച ചരിത്രം നോക്കുകയാണെങ്കില്‍ ഒരുപാട് ഗവേഷണം നടത്തേണ്ടി വരുമെന്നും കരുണാകരനെ ദ്രോഹിച്ചതില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. പഴയ ചരിത്രം ചികയാന്‍ നിന്നാല്‍ എല്ലാവരും ഒരുമിച്ച് സമുദ്രത്തിലേക്ക് ആണ്ട് പോകുമെന്നും അതുകൊണ്ടാണ് വിവാദം വേണ്ട എന്ന് പറയുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

ചാരക്കേസുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്നായിരുന്നു ഹസന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഹസന്റെ വാക്കുകള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് മുരളീധരന്‍ പറഞ്ഞത്.