നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ വന്‍കിട കയ്യേറ്റക്കാര്‍ക്ക് ദേവികുളം സബ് കലക്ടറുടെ നോട്ടിസ്

ദേവികുളം: നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ വന്‍കിട കയ്യേറ്റക്കാര്‍ക്ക് ദേവികുളം സബ് കലക്ടറുടെ നോട്ടിസ്. ചെന്നൈ ആസ്ഥാനമായ ജോര്‍ജ് മൈജോ കമ്പനിക്കും റോയല്‍ പ്ലാന്റേഷന്‍ കമ്പനിക്കും ആണ് നോട്ടിസ് നല്‍കിയത്.

പെരുമ്പാവൂരിലെ സി.പി.എം നേതാവ് സി.ഒ.വൈ. റജിയുടേതാണ് റോയല്‍ പ്ലാന്റേഷന്‍. ഭൂമിയുടെ രേഖകള്‍ ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ഹാജരാക്കണമെന്നാണ് നോട്ടിസ്.

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായ കൊട്ടക്കാമ്പൂരില്‍ 330 ഏക്കര്‍ ഭൂമി ജോര്‍ജ് മൈജോ കമ്പനി ബിനാമി പേരുകളില്‍ വ്യാജപട്ടയങ്ങള്‍ ചമച്ച് സ്വന്തമാക്കിയെന്ന് നേരത്തെ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ ഭൂമി സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ ഭൂമി തിരിച്ചു നല്‍കാന്‍ ഒരുക്കമാണെന്ന് ജോര്‍ജ് മൈജോ റവന്യു വകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ റവന്യൂ വകുപ്പിനായിട്ടില്ല.

അതേസമയം, നിയമപരമായി 62 ഏക്കറും അനധികൃതമായി 100 കണക്കിന് ഏക്കര്‍ സ്ഥലവുമായി ഈ മേഖലയില്‍ റോയല്‍ പ്ലാന്റേഷനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊട്ടക്കമ്പൂര്‍ മേഖലയില്‍ അനധികൃതമായി കമ്പനികള്‍ സ്വന്തമാക്കിയ ഭൂമി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ദേവികുളം സബ് കളക്ടറിന്റെ നടപടി.