ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ജയമോള്‍ ഭയന്നിരുന്നതായി മകള്‍ ;അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും മകള്‍

കൊല്ലം : ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ജയമോള്‍ ഭയന്നിരുന്നതായി മകള്‍ പറഞ്ഞു. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കൊട്ടിയത്ത് പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളുടെ പ്രതികരണം.അച്ഛന്റെ വീട്ടില്‍ പോയി വരുമ്പോഴെല്ലാം ജിത്തു അമ്മയോട് ദേഷ്യപ്പെട്ടിരുന്നു. അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീട് സാധാരണ നിലയിലാകുന്നതിനാല്‍ ചികില്‍സിച്ചില്ല. അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും മകള്‍ പറഞ്ഞു.

അതേസമയം ജിത്തുവിനെ അമ്മ കൊലപ്പെടുത്താൻ കാരണമായത് വസ്തുഓഹരി തർക്കമല്ലെന്ന് മുത്തച്ഛൻ പറഞ്ഞു. കൊച്ചുമകനുമായി വസ്തു വീതംവയ്ക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്നുമാണ് മുത്തച്ഛൻ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനിൽ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും പറയുന്നത്. കുരീപ്പള്ളിയിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തിൽ ട്യൂഷൻ കഴിഞ്ഞ് ദിവസവും മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ ജിത്തു എത്തുമായിരുന്നു. അന്ന് സ്കൂൾ ഇല്ലാതിരുന്നതിനാൽ വൈകീട്ട് കളികഴിഞ്ഞ്‌ പതിവുപോലെ ജിത്തു മുത്തച്ഛന്റെ വീട്ടിലെത്തിയിരുന്നു.

അച്ഛന്റെ സഹോദരി സുനിത ജി.ജോണിന്റെ മക്കളെ ടെലിഫോണിൽ വിളിച്ച് ജന്മദിനാശംസകളും നേർന്നു. മുത്തശ്ശിയുടെ കൈയിൽനിന്ന്‌ ചായയും വാങ്ങിക്കുടിച്ച് കവിളിൽ മുത്തവുംനൽകി ആറുമണിയോടെയാണ് വീട്ടിലേക്കുമടങ്ങിയത്. രാത്രി പത്തുമണിയോടെ ജിത്തുവിനെ കാണാനില്ലെന്ന വിവരമാണ് അറിയുന്നത്. ഞെട്ടിക്കുന്ന വാർത്തകേട്ട് ഇരുവരും അന്വേഷണത്തിൽ പങ്കാളികളായി. രണ്ടുദിവസം കഴിഞ്ഞ് ഇടിത്തീപോലെയെത്തിയ, കൊച്ചുമകന്റെ മരണവാർത്തയുടെ ഞെട്ടലിൽനിന്ന് ഇവർ ഇനിയും മോചിതരായിട്ടില്ല. ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിൽ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു.

വിവാഹശേഷം സന്തോഷത്തോടെ മടങ്ങുന്ന അമ്മയെയും മകനെയും ഇവർ കണ്ടിരുന്നു. ആകെയുള്ള ഒരേക്കർ മുപ്പത് സെന്റ് വസ്തു രണ്ടുമക്കൾക്കുമായി വീതംവച്ച്‌ വിൽപ്പത്രം മൂന്നുവർഷം മുൻപ് തയ്യാറാക്കിയിരുന്നു. ജിത്തുവിന്റെ അച്ഛൻ ജോബിന് ഇതിൽ 70 സെന്റ് വസ്തു ഉൾപ്പെടുത്തി. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങൾ സംസാരിച്ചിട്ടുപോലുമില്ല. കുരീപ്പള്ളിയിൽ രണ്ട് സെന്റ് വസ്തുവും കടമുറികളും ഉണ്ട്. അത് ഞങ്ങളുടെ ചെലവുകൾക്കും ചികിത്സയ്ക്കും ഉള്ള കരുതലാണ്. ഇതുസംബന്ധിച്ച് തർക്കങ്ങളും നിലവിലില്ല.

വസ്തു നൽകില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോൾ പൊലീസിന് മൊഴിനൽകിയത്‌. ഇത് വിശ്വസിക്കാനാകുന്നില്ല. ഒരു അമ്മയ്ക്ക് മകനെ ഇത്രയും ക്രൂരമായി കൊലപ്പെടുത്താനാകില്ലെന്നും മുൻ അധ്യാപകൻ കൂടിയായ ജോണിക്കുട്ടി പറയുന്നു.