മൊഹാലി ∙ മൊഹാലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. 103 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. എട്ടു വർഷങ്ങൾക്കു ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ പാർഥിവ് പട്ടേൽ നടത്തിയ മിന്നലാക്രമണമാണ് ഇന്ത്യയെ വേഗം വിജയത്തിലെത്തിച്ചത്. 54 പന്തിൽ 11 ഫോറും ഒരു സിക്സു ഉൾപ്പെടെ 67 റൺസെടുത്ത് പാർഥിവും ക്യാപ്റ്റൻ കോഹ്‌ലിയും (ആറ്) പുറത്താകാതെ നിന്നു. മുരളി വിജയ് (പൂജ്യം), ചേതേശ്വർ പൂജാര(25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. സ്കോർ: ഇംഗ്ലണ്ട്– 283 & 236, ഇന്ത്യ– 417 & 104/2 (20.2 ov)
നേരത്തെ, രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 236 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ജോ റൂട്ടും ഹസീബ് ഹമീദുമാണ് ഇംഗ്ലണ്ടിന് ലീഡ് നേടിക്കൊടുത്തത്. റൂട്ട് 78 റണ്‍സ് നേടിയപ്പോള്‍ ഹമീദ് 59 റണ്‍സോടെ പുറത്താവാതെ നിന്നു. ക്രിസ് വോക്സ് 30റണ്‍സെടുത്തു. ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നു വിക്കറ്റും ജഡേജയും ജയന്ത് യാദവും മുഹമ്മദ് ഷാമിയും രണ്ടുവിക്കറ്റ് വീതവും നേടി.
134റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഇംഗ്ലണ്ട് വഴങ്ങിയിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 417 റണ്‍സാണെടുത്തത്. ജയത്തോടെ അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2–0ത്തിനു മുന്നിലെത്തി.