സ്വന്തം ശൈലിയില്‍ പ്രണവ്;ഗസ്റ്റ് റോളില്‍ മോഹന്‍ലാല്‍ ;ആദി പൊളിച്ചു..

തിരുവനന്തപുരം: ജിത്തു ജോസഫ് ചിത്രം ആദിയിലൂടെ നായകനായുള്ള പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു മലയാള സിനിമ. അഭിനയത്തില്‍ അച്ഛനെ കടത്തി വെട്ടുമോ മകന്‍ എന്നതായിരുന്നു ഏവരും ഉയര്‍ത്തി ചോദ്യം. പുനര്‍ജ്ജനിയെന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പ്രണവ്. ഒന്നാമനില്‍ അച്ഛന്റെ കുട്ടിക്കാലം മികവുറ്റതാക്കിയ പയ്യന്‍. ഇതില്‍ നിന്ന് എത്രമാത്രം ഉയരത്തില്‍ പ്രണവെന്ന നടനെത്തിയെന്ന ചോദ്യമാണ് ആദിയില്‍ ഉയര്‍ന്നത്.

അഭിനയത്തിന് അപ്പുറമുള്ള സിനിമയായിരുന്നു പ്രണവിന്റെ മനസ്സില്‍. അതുകൊണ്ട് തന്നെ താരപുത്രനായ പ്രണവ് നേരത്തെ തന്നെ സഹസംവിധായകനായി ക്യാമറയ്ക്ക് പിന്നിലെത്തുകയും ചെയ്തു. അവിടെ നിന്നും അപ്രതീക്ഷിത ട്വിസ്റ്റ്. ജിത്തു ജോസഫ് പ്രണവിനെ നായകനാക്കാന്‍ തീരുമാനിച്ചു. മോഹന്‍ലാല്‍ പച്ചക്കൊടി കാട്ടി. നായകനായി അച്ഛന്റെ അതേ അഭിനയ മികവോടെ എത്തുന്ന മകന്റെ താരോദയം കാത്തിരുന്ന പ്രേക്ഷകര്‍ക്ക് തെറ്റിയില്ല. നായക അരങ്ങേറ്റം പ്രണവ് ഗംഭീരമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആരേയും അനുകരിക്കാതെ തന്റെ സ്വന്തം ശൈലിയില്‍ പ്രണവ് തിയേറ്ററുകളെ ആദിയിലൂടെ കീഴടക്കും. ഇത് സംവിധായകന്‍ ജിത്തു ജോസഫിന്റെ വിജയമാണ്.

മമ്മൂട്ടിയുടെ മകനായ ദുല്‍ഖറും അഭിനയത്തില്‍ അച്ഛനോളം താനുമുണ്ടെന്ന് തെളിയിച്ചതാണ്. അതുകൊണ്ട് കൂടിയാണ് മറ്റൊരു താരരാജാവിന്റെ പുത്രന്റെ അരങ്ങേറ്റത്തേയും പ്രതീക്ഷയോടെ കണ്ടത്. ലാല്‍ എന്ന നടന് പേരു ദോഷമുണ്ടാക്കുന്നില്ലെന്ന് മാത്രമല്ല. ആദ്യ ചിത്രത്തിലൂടെ തന്നെ താനും അഭിനയ പ്രതിഭയാണെന്ന് പ്രണവ് വിളിച്ചു പറയുന്നു. ആദി പുതിയൊരു താരോദയത്തിന്റെ സൂചനയാണ് നല്‍കുന്നത്. ആദ്യ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തില്ലെങ്കില്‍ അഭിനയം നിര്‍ത്തി സംവിധാനത്തിലേക്ക് പ്രണവ് തിരികെ നടക്കുമായിരുന്നു. അതിന് ഇനി ആരാധകര്‍ അനുവദിക്കില്ല. എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറം പ്രണവും അഭിനയത്തിലൂടെ മുന്നേറുകയാണ്. അച്ഛന്റെ മകനായി.

പയ്യന്‍ വലിയ പെര്‍ഫോമന്‍സാണ്. അച്ചനെ അനുകരിച്ചുമില്ല. വളരെ ന്യാച്ചുറലാണ് അഭിനയം. ആദ്യ സിനിമയില്‍ തന്നെ മോഹന്‍ലാല്‍ പാടി അഭിനയിച്ച മിഴിയോരം എന്ന ഗാനം പാടിയാണ് എന്‍ട്രി. അഭിനയത്തില്‍ അച്ഛന്റെ മകനാണെന്ന കാണിക്കാതെ തനത് ശൈലി. എന്തു കൊണ്ടും പയ്യന്‍ കയറി വരുംഇതാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ പ്രതികരണം. ആദ്യമായി തന്നെ സ്വന്തമായ ശൈലി അവതരിപ്പിക്കുകയാണ് ആദിയില്‍ പ്രണവ്. അതു തന്നെയാണ് ജിത്തു ജോസഫ് ചിത്രത്തെ വ്യത്യസ്തമാക്കുന്നതും.

സിനിമയില്‍ അതിഥി താരമായി മോഹന്‍ലാല്‍ എത്തുമ്‌ബോള്‍ ചിത്രത്തിന്റെ വിപണന സാധ്യതയും പുതിയ തലത്തിലെത്തുന്നു. അങ്ങനെ പ്രണവിന്റെ അരങ്ങേറ്റം മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് ആവേശമാകുന്നു. ഒരു റസ്റ്റോറന്റിലെ രംഗത്തിലാണ് മോഹന്‍ലാലും പ്രണവും ഒരുമിച്ചെത്തുന്നത്. മധുരത്തിനൊപ്പം ഇരട്ടിമധുരമാണ് ആരാധകര്‍ക്ക് ഈ സീന്‍ നല്‍കിയത്. മ്യൂസിക് ഡറക്ടറാകാന്‍ കൊതിക്കുന്ന കഥാപാത്രമാണ് പ്രണവിന്റേത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9ാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മൂന്നു പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. ലെന, അനുശ്രീ, അദിതി രവി(അലമാര ഫെയിം) എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇവരൊന്നും പ്രണവിന്റെ നായികമാരല്ല.

ചിത്രത്തില്‍ പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ചിത്രത്തിനും നല്‍കിയിട്ടുള്ളത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വില്‍സണ്‍, ഷറഫുദ്ദീന്‍, നോബി എന്നീ യുവ താരങ്ങളും സിനിമയിലുണ്ട്. കൊച്ചിയിലെ തിയേറ്ററില്‍ നേരിട്ടെത്തി അമ്മ സുചിത്ര സിനിമ കണ്ടു. കുടുംബ സുഹൃത്തായ സമീര്‍ ഹംസയ്‌ക്കൊപ്പമാണ് മകന്റെ ചിത്രത്തിന്റെ ആദ്യ ഷോയുടെ ആവേശം സുചിത്ര നേരിട്ട് അറിയാന്‍ എത്തിയത്