കൊല്‍ക്കത്ത: കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍. മിസോറാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. 2012ന് ശേഷം ആദ്യമായാണ് കേരളം ഫൈനലിലെത്തുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വി.കെ. അഫ്ദാലാണ് കേരളത്തിനായി ഗോൾ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും.
മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമും ഗോൾ രഹിത സമനില പാലിച്ചു. പകരക്കാരനായിറങ്ങിയ അഫ്ദാലിലൂടെ രണ്ടാം പകുതിയിൽ കേരളം ലീഡ് സ്വന്തമാക്കുകയായിരുന്നു. ഗോൾ പോസ്റ്റിന് മുന്നിൽ ലഭിച്ച നാല് അവസരങ്ങള്‍ ഗോൾ ആക്കാനാകാതെ പോയതു മിസോറമിനു തിരിച്ചടിയായി. 12 തവണ ഫൈനൽ കളിച്ച കേരളം അഞ്ചു തവണയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
രണ്ടാം സെമിയിൽ കർണാടകയെ തോൽപ്പിച്ചാണ് ബംഗാൾ ഫൈനൽ യോഗ്യത സ്വന്തമാക്കിയത്.