കാവേരി ജലതര്‍ക്കം: എഐഡിഎംകെ ഏപ്രില്‍ 2ന് നിരാഹാരസമരം നടത്തുമെന്ന് പനീര്‍സെല്‍വം

തമിഴ്‌നാട്: കാവേരി ജലതര്‍ക്കവുമായി ബന്ധപ്പെട്ട് എഐഡിഎംകെ ഏപ്രില്‍ 2ന് സംസ്ഥാനവ്യാപകമായി നിരാഹാരസമരം നടത്തും. ഒ.പനീര്‍സെല്‍വമാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും പാര്‍ട്ടി നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് പനീര്‍സെല്‍വത്തിന്റെ സമരപ്രഖ്യാപനം.

കാവേരി ജലതര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാര്‍ അറിയിച്ചു. ഇത് അവഗണിക്കേണ്ട വിഷയമാണോ എന്നത് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. തമിഴ്‌നാടിന്റെ അവകാശങ്ങളില്‍ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തമിഴ്‌നാട് മന്ത്രിസഭ കേന്ദ്ര തീരുമാനത്തെ അപലപിക്കുകയാണെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. പനീര്‍സെല്‍വം കര്‍ണാടകാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 15ന് പ്രതിരോധ പ്രദര്‍ശനം നടക്കുന്ന ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡിഎംകെ പ്രതിഷേധ സൂചകമായി കറുത്ത കൊടി കാണിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. കാവേരി ജലത്തര്‍ക്കത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.