ന്യൂഡൽഹി: ഉന്നാവോ, കത്വ പീഡനങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ മൗനംവെടിഞ്ഞ് ബിജെപി നേതൃത്വം. കത്വ പീഡനത്തിൽ താൻ ആഴത്തിൽ വേദനിക്കുന്നതായും ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ നിയമത്തിൽ പൊളിച്ചെഴുത്തു വേണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു.
കത്വയിലെയും സമീപകാലത്തു കുട്ടികൾക്കെതിരെ പീഡനങ്ങൾ നടന്ന സംഭവങ്ങളിലും ഞാൻ ആഴത്തിൽ വേദനിക്കുന്നു. 12 വയസിൽ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ പോക്സോ നിയമം പൊളിച്ചെഴുതാൻ ഞാനും മന്ത്രാലയവും ആലോചിക്കുന്നു- വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ മനേകാ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അതേസമയം, ബിജെപി നേതൃത്വവും ഉത്തർപ്രദേശിലെ യോഗി സർക്കാരും പ്രതിക്കൂട്ടിലുള്ള ഉന്നാവോ പീഡനത്തെ സംബന്ധിച്ച് മനേകാ ഗാന്ധി മൗനം പാലിച്ചു.
കഴിഞ്ഞ ജനുവരി 10നാണ് കത്വയിൽ എട്ടുവയസുകാരി ആസിഫ ക്രൂരപീഡനത്തിന് ഇരയായത്. ആസിഫയെ മയക്കുമരുന്നു നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി മന്ത്രിമാർ റാലിയും നടത്തുകയുണ്ടായി.