വരാപ്പുഴ കസ്റ്റഡി മരണം; മൊഴിമാറ്റത്തില്‍ വിശദീകരണവുമായി സിപിഐഎം

വരാപ്പുഴ കസ്റ്റഡി മരണത്തിലെ മൊഴിമാറ്റത്തില്‍ വിശദീകരണവുമായി സിപിഐഎം. മൊഴിമാറ്റാന്‍ ഇടപെട്ടിട്ടില്ലെന്ന് ഏരിയാ കമ്മറ്റി അംഗം ഡെന്നി പറഞ്ഞു. ശ്രീജിത്ത് കേസിലെ പ്രതി തന്നെയാണെന്നും ഡെന്നി വ്യക്തമാക്കി. ആരോപണത്തിന് പിന്നില്‍ വി.ഡി സതീശനും ആര്‍.എസ്.എസ് നേതാക്കളുമെന്നും ഡെന്നി പറഞ്ഞു.

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത് രംഗത്തെത്തിയിരുന്നു. പരമേശ്വരന്‍ ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നാണ് ശരത് പറഞ്ഞത്. മൊഴി നല്‍കിയെന്ന് പരമേശ്വരന്‍ മാറ്റിപ്പറഞ്ഞത് പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണെന്നും സിപിഐഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ വെച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തിലായ കസ്റ്റഡി മരണത്തില്‍ വ്യാജ തെളിവുണ്ടാക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍ പുറത്ത് വന്നത്.

മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും ആദ്യം പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.