മകള്‍ ഡോക്ടര്‍മാര്‍ക്കിടയിലെ ക്രിമിനലുകളുടെ ഗൂഢതന്ത്രത്തിന്റെ ഇരയെന്ന് ആര്‍സിസിയില്‍ ചികിത്സക്കിടെ മരണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍

തിരുവനന്തപുരം: മകള്‍ ഡോക്ടര്‍മാര്‍ക്കിടയിലെ ക്രിമിനലുകളുടെ ഗൂഢതന്ത്രത്തിന്റെ ഇരയെന്ന് ആര്‍സിസിയില്‍ ചികിത്സക്കിടെ മരണപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍. ഡോക്ടര്‍മാരടക്കം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും എച്ച്‌ഐവി ബാധ അറിഞ്ഞിട്ടും ചികിത്സ നല്‍കിയില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.

ആര്‍സിസി നാടകം കളിച്ചുവെന്നും ആലപ്പുഴയില്‍ മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ആര്‍സിസിയിലെ ചികിത്സയ്ക്കിടെ കുട്ടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എച്ച്‌ഐവി ഉള്ളയാളിന്റെ രക്തം കുട്ടിക്ക് നല്‍കിയതായി സ്ഥിതീകരിച്ചു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. 48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു. രക്തദാനം വിന്‍ഡോപീരിഡിലായിരുന്നിരിക്കാം. ഇതാകാം രോഗബാധ കണ്ടെത്താതിരുന്നതെന്നാണ് ഔദ്യോഗിക സ്ഥിതീകരണം.

ഒരു വര്‍ഷത്തിലേറെയായി മജ്ജയിലെ ക്യാന്‍സറിനു ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ഒരാഴ്ച്ച മുന്‍പ് പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിടുതല്‍ ലഭിച്ചുവെങ്കിലും ശ്വാസ തടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉച്ചയോടെ കുട്ടി മരിച്ചു.