ജയലളിതാ യുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട്ടില്‍ ഗുണപരമായ മാറ്റമുണ്ടാകുമെന്ന കെ സുരേന്ദ്രന്റെ പോസ്റ്റ് വിവാദമാകുന്നു

പൊങ്കാലയിട്ട് ട്രോളര്‍മാര്‍

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതി ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ വെട്ടിലായി.
”ജയലളിതാ യുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. വ്യക്തിപൂജയിലും പ്രാദേശിക വികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡ രാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരും എന്ന് നമുക്ക് പ്രതീക്ഷിക്കാം. പനീര്‍ശെല്‍വത്തിന്റെ കീഴില്‍ വളരെയൊന്നും മുന്നോട്ട് പോകാന്‍ എഐഡിഎംകെയ്ക്കു കഴിയില്ല. ഏതായാലും നമുക്ക് കാത്തിരുന്നു കാണാമെന്നുമായിരുന്നു” എന്നതായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്.
സുരേന്ദ്രന്റെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് കമന്റുകളെഴുതിയിരിക്കുന്നത്. ‘ജയലളിത മരിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു കണക്കെടുപ്പ് നടത്താന്‍’ എന്ന തരത്തിലുള്ള കമന്റുകളാണധികവും.
പോസ്റ്റ് വിവാദത്തിലായതോടെ മറുപടിയുമായും സുരേന്ദ്രന്‍ രംഗത്തെത്തി. ”നവമാധ്യമങ്ങളുടെ ശക്തിയും ദൗര്‍ബല്യവും മനസിലാക്കാന്‍ കഴിയാത്തവരാണ് വസ്തുതകളുടെ സ്ഥാനത്ത് വികാരപ്രകടനം നടത്തുന്നത്. ഫെയ്‌സ്ബുക്കുകളില്‍ ഉണരുകയും ഉണ്ണുകയും ഉറങ്ങുകയും ചെയുന്ന പലരും അതിനു പുറത്തു വേറൊരു ലോകമില്ലെന്നു കരുതുന്നത് അവരുടെ കുറ്റമല്ല. ജനങ്ങള്‍ക്കിടയില്‍ കഴിയുന്നവര്‍ക്ക് ഇതു തിരിച്ചറിയാന്‍ ലൈക്കിന്റെ എണ്ണവും വരുന്ന കമന്റുകളുടെ നിലവാരവും നോക്കേണ്ട കാര്യമില്ല.
ഇന്നലെ അര്‍ധരാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജയലളിതയെ ഏററവും സത്യസന്ധമായി വിലയിരുത്തി ഞാന്‍ ഇന്നലെ കാലത്ത് ഈ പേജില്‍ എഴുതിയകുറിപ്പ് എല്ലാവരും കണ്ടതല്ലേ? അവരുടെ ജനപ്രീതിയും ഭരണപാടവവും അറിയാത്ത ഒരാളല്ല ഞാന്‍. എന്നാല്‍ അവര്‍ക്കുശേഷം തമിഴക രാഷ്ട്രീയത്തില്‍ എന്തുസംഭവിക്കുമെന്ന് വിലയിരുത്തുന്നത് ഇത്ര വലിയ പാതകമാണോ? ഇന്നലെ ദേശീയമാധ്യമങ്ങളും മലയാള മാധ്യമങ്ങളും പ്രസക്തമായ ഈ ചോദ്യം ചര്‍ച്ച ചെയ്തത് വിമര്‍ശകരാരും കണ്ടില്ലേ? പിന്നെ പറഞ്ഞ സമയം ഉചിതമായില്ല എന്നു ചിലര്‍ പറയുന്നുണ്ട്. എല്ലാവരും നാളെ പറയുന്നത് ഇന്നലെ പറയാനാണ് എനിക്കു താല്‍പ്പര്യം. എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും പ്രിയപ്പെട്ട അമ്മയായ ജയലളിതയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു”വെന്നും സുരേന്ദ്രന്‍ കുറിച്ചു.