കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മാന്നാനം സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ വീട്ടില്‍ നിന്നാണ് ഫോണ്‍ കണ്ടെടുത്തത്. ഇവിടെ നിന്നും അക്രമിസംഘം ഉപയോഗിച്ച നാല് വാളുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പുനലൂരില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
അതേസമയം കൊലക്കേസില്‍ പൊലീസുകാര്‍ പ്രതികളാകില്ലെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ പറഞ്ഞു. പൊലീസുകാരുടേത് കൃത്യവിലോപം മാത്രമാണ്. ഇവര്‍ക്ക് കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും ഐജി കൂട്ടിച്ചേര്‍ത്തു. കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ കോട്ടയം ഗാന്ധി നഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം.ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർ അറസ്റ്റിലായിരുന്നു. ഇവർക്കു കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചു.
കെവിന്റേത് കൊലപാതകം തന്നെയാണെന്നതില്‍ യാതൊരു സംശയവുമില്ലെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കുക എന്നതാണ് പൊലീസിന്റെ ശ്രമമെന്നും ഐജി പറഞ്ഞു. എന്നാല്‍, മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതികള്‍. രക്ഷപ്പെട്ട് ഓടുന്നതിനിടെ കെവിന്‍ തോട്ടില്‍ വീഴുകയായിരുന്നുവെന്ന് പ്രതികള്‍ തെളിവെടുപ്പിനിടയില്‍ പറഞ്ഞു.
കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതലും അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചിരിക്കുന്നത്. അബോധാവസ്ഥയില്‍ കെവിനെ പുഴയില്‍ തള്ളിയതാകാനും സാധ്യതയുണ്ട്. ഇതിന് പുറമെ മുറിവുകളുടെ സ്വഭാവത്തിലും സംശയമുണ്ട്. അതിനാല്‍ പൊലീസ് മെഡിക്കല്‍ ബോര്‍ഡിന്റെ സഹായം തേടും.
കെവിന്റേത് മുങ്ങിമരണമാണെന്നാണ് ഇടക്കാല പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ശരീരത്തില്‍ 14 മുറിവുകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും മരണകാരണമായിട്ടില്ല എന്നാണ് വിവരം. രക്ഷപെടാന്‍ ചാടിയപ്പോള്‍ പുഴയിലേക്കു വീണതാകാമെന്ന നിഗമനത്തിലാണു പൊലീസ്. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തില്‍ തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധിച്ചിരുന്നു.
തെന്മലയിലേക്കുള്ള യാത്രയ്ക്കിടെ കെവിന്‍ കാറില്‍നിന്നു ചാടിപ്പോയെന്നാണ് മുഖ്യപ്രതി ഷാനു ചാക്കോയുടെ ഭാഷ്യം. പൊലീസ് ഇതു മുഖവിലയ്ക്ക് എടുത്തിരുന്നില്ലെങ്കിലും അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടില്‍ പരിശോധന നടത്തി. പകല്‍ പോലും ഇവിടെ എത്തിപ്പെടാന്‍ എളുപ്പമല്ല. വാഹനത്തില്‍നിന്നു ചാടിയ കെവിന്‍ താഴ്ചയിലേക്കു വീണു കനാലില്‍ പതിച്ചതാകാമെന്നു കരുതിയാല്‍ത്തന്നെ ശരീരത്തില്‍ മുറിവുകള്‍ കാണണം. മൃതദേഹത്തില്‍ അത്തരം മുറിവുകളില്ല. സ്ഥലം കൃത്യമായി അറിയാവുന്നവര്‍ക്കേ ഇവിടെ എത്താനാകൂ എന്നും പൊലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു