തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽനിന്നു മുൻ പ്രസിഡന്റുമാരെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധവുമായി കെ.മുരളീധരൻ രംഗത്ത്. കെപിസിസി മുൻ പ്രസിഡന്റുമാർ ഏതു വേദിയിലാണ് അഭിപ്രായം പറയേണ്ടതെന്നും തങ്ങൾ പാർട്ടിയിൽ അധികപ്പറ്റാണോ എന്നും മുരളീധരൻ ചോദിച്ചു. പാർട്ടിയിലെ പടലപ്പിണക്കം ഒഴിവാക്കാൻ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കെപിസിസി നേതൃയോഗത്തിലേക്കു മുൻ പ്രസിഡന്റുമാരെ ക്ഷണിക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. മുൻ പ്രസിഡന്റുമാരെ ക്ഷണിക്കുന്നതാണു സാധാരണ കീഴ്വഴക്കം. യോഗത്തിനു പോകാൻ ഞാൻ തയാറെടുത്തിരുന്നു. എന്നാൽ വിളിച്ചില്ല. മുൻ പ്രസിഡന്റുമാർ ഏതു വേദിയിലാണ് അഭിപ്രായം പറയേണ്ടത്? പാർട്ടി നേതൃത്വം ചെയ്തതു തെറ്റാണ്. ഞങ്ങൾ പാർട്ടിയിൽ അധികപ്പറ്റാണോ?’- മുരളീധരൻ ചോദിക്കുന്നു.
നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ മാത്രമേ ശ്രദ്ധിക്കൂ എന്നും ഈ തീരുമാനം ഹൈക്കമാൻഡിനെ എഴുതി അറിയിക്കുമെന്നും മുരളി വ്യക്തമാക്കി.
കെപിസിസി നേതൃയോഗത്തിൽ വി.എം. സുധീരനും കെ. മുരളീധരനും ഉൾപ്പെടെ മുൻ പ്രസിഡന്റുമാരെ ക്ഷണിക്കാത്തതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ടി.എൻ പ്രതാപനും ജോണ്സണ് എബ്രഹാമും കെപിസിസിയുടെ നടപടിക്കെതിരെ വിമർശനം ഉന്നയിക്കുകയും
ചെയ്തു.
അതേസമയം നിർവാഹകസമിതിയല്ല, നേതൃയോഗമാണ് ചേരുന്നതെന്നും കെപിസിസി ഭാരവാഹികൾക്ക് പുറമെ ഡിസിസി പ്രസിഡന്റുമാരേയും പാർലമെന്ററി പാർട്ടി ഭാരവാഹികളേയും മാത്രമാണു ക്ഷണിച്ചതെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.