കൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ ശത്രുക്കളല്ലെന്നും നിലവിലെ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം വിളിക്കുമെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് മൂന്നു നടിമാർ സമർപ്പിച്ച കത്തും ദിലീപ് നൽകിയിട്ടുള്ള കത്തും “അമ്മ’ എക്സിക്യുട്ടീവിൽ ചർച്ച ചെയ്യുമെന്ന് ഇടവേള ബാബു അറിയിച്ചു. അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ വിദേശത്തുനിന്നു മടങ്ങിയെത്തിയശേഷം എക്സിക്യുട്ടീവ് ചേരുമെന്നും രാജിവച്ച നടിമാരുമായി ചർച്ച നടത്തുന്ന കാര്യം യോഗം ചർച്ച ചെയ്യുമെന്നും ഇടവേള ബാബു വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിനെതിരേ കൂടുതൽ നടിമാർ രംഗത്തെത്തിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചർച്ച ചെയ്യാൻ അമ്മയുടെ ജനറൽ ബോഡി യോഗം വീണ്ടും വിളിക്കണമെന്ന് ആവശ്യപ്പെട്ട് നടിമാരായ പത്മപ്രിയ, രേവതി, പാർവതി എന്നിവർ കത്തുനൽകി. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഈ വിഷയത്തിൽ, യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെയും അംഗങ്ങളോട് കൂടിയാലോചിക്കാതെയുമാണ് അമ്മ തീരുമാനമെടുത്തതെന്ന് നടിമാർ പരാതിപ്പെട്ടു.
നടൻ ദീലിപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒൗദ്യോഗിക പ്രതികരണം വേണ്ടെന്ന നിലപാടാണ് അമ്മ നേതൃത്വത്തിനുള്ളത്. തമിഴ് നടൻ സൂര്യയ്ക്കൊപ്പം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മോഹൻലാൽ വെള്ളിയാഴ്ച ലണ്ടനിലേക്കു പോവും. ജൂലൈ പത്തിന് മാത്രമേ അദ്ദേഹം ഇനി മടങ്ങിയെത്തൂ. അതിനുശേഷം ആവശ്യമെങ്കിൽ പ്രതികരണം എന്ന നിലയിലാണ് അമ്മ മുന്നോട്ടുപോകുന്നത്.