കോട്ടയം: മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറാന്‍ തുടങ്ങി.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് ഉച്ചയ്ക്ക് തുറക്കും. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളിൽ തുറക്കേണ്ടി വരുമെന്ന് മന്ത്രി എം.എം. മണി അറിയിച്ചു. നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കും. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുൻപ് തുറക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2403-ലെത്താൻ ഇനി 12.82 അടിവെള്ളംകൂടി മതിയാകും. ഈ സാഹചര്യത്തിൽ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.
നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ 2403 അടിയിലെത്തുന്നതിനുമുമ്പേ അണക്കെട്ടു തുറക്കേണ്ടിവരും. ഇതു കണക്കിലെടുത്താണ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജലനിരപ്പ് 2400 അടിയിലെത്തിയാൽ അധികമായെത്തുന്ന വെള്ളം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർവഴി പുറത്തേക്കൊഴുക്കാനാണ് തീരുമാനം.