അതിരപ്പിള്ളി ഡാം വേണം; സഹകരിക്കുന്നതാണ്‌ നാടിനും നാട്ടുകാര്‍ക്കും നല്ലതെന്ന് എംഎം മണി

തിരുവനന്തപുരം: അതിരപ്പിള്ളിയില്‍ അണക്കെട്ട് വേണമെന്ന് ആവര്‍ത്തിച്ച് വൈദ്യതമന്ത്രി എം.എം.മണി.

അതിരപ്പിള്ളി അണക്കെട്ട് വിഷയത്തില്‍ സമവായമുണ്ടാക്കുന്നതാണ് നാടിനും നാട്ടുകാര്‍ക്കും നല്ലതെന്നും, ഇക്കാര്യത്തില്‍ ഇടതുമുന്നണിയില്‍ സമവായത്തിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളുടെ എതിര്‍പ്പിനിടെയാണ് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അതേസമയം, പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് തുറന്നു വിട്ടതില്‍ മുന്നൊരുക്കമില്ല എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് നാളായി തുറന്ന് വിട്ട്കൊണ്ടിരിക്കുന്ന അണക്കെട്ടാണിത്. വെള്ളം കയറി ഒഴുകിയതല്ലാതെ മറ്റു പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അണക്കെട്ടിനില്ല.

മനുഷ്യസാധ്യമായി നിയന്ത്രിക്കാന്‍ പറ്റിയ കാര്യമല്ലോ ഇതെല്ലാമെന്നും മന്ത്രി ചോദിച്ചു. അണക്കെട്ടില്‍ നിന്ന് ഇപ്പോള്‍ 16 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. പ്രളയത്തില്‍ അണക്കെട്ടില്‍ കുടുങ്ങിയ തടികള്‍ എല്ലാം മാറ്റി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വെള്ളം കുറച്ച് ഉയര്‍ന്നിട്ടുണ്ട്. ഇതുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എല്ലാം ശരിയാക്കി അണക്കെട്ട് പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാക്കുമെന്നും മന്ത്രി അറിയിച്ചു.