എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരം; ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനവുമായെത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ശബരിമല വിഷയത്തില്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന എ.എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്ന ആവശ്യമുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

കവടിയാറില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംങ്ഷനില്‍ പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിതറിയോടി. ചില പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലെത്തിച്ചു.

പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.