ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി നാളെ ഉത്‌ഘാടനം ചെയ്യും

തിരുവനന്തപുരം :കേരളാ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഒരു പോൺ തൂവൽ കൂടി .സർക്കാരിന്റെ നേതൃത്വത്തിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം പ്രവർത്തനം ആരംഭിക്കുന്നു .നാളെ രാവായിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന്റെ ഉത്‌ഘാടനം നിര്‍വഹിക്കും. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയ സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ ഇത് ഇന്ത്യയിലെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഡെങ്കു, എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ ഗുനിയ തുടങ്ങിയ വിവിധ പനികളുടെ രോഗഹേതു വൈറസുകളായതിനാലും, രോഗനിര്‍ണ്ണയത്തിനും കൂടുതൽ പരിശോധനകൾക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാലും സംസ്ഥാനത്ത് ഒരു ഗവേഷണ വികസന കേന്ദ്രം വേണമെന്ന ആശയം, ലോകപ്രശസ്ത ഭിഷഗ്വരന്മാരായ ഡോ. എം. വി. പിള്ള, ഡോ. ശാര്‍ങ്ങധരന്‍ എന്നിവരാണ് മുഖ്യമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചത് .

.തോന്നക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങുന്നതോടു കൂടി വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ വിദേശ രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകും. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ നിപ്പാ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും.കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ തോന്നയ്‌ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലെ 25 ഏക്കറിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. പ്രീഫാബ് ടെക്‌നോളജി ഉപയോഗിച്ചുള്ള ആദ്യഘട്ടത്തിന്റെ നിര്‍മ്മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് നിർമ്മിച്ചിരിക്കുന്നത് . 80,000 ചതുരശ്രയടി വരുന്ന പ്രധാന സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല കെ എസ് ഐ ഡി സി നിർവഹിക്കുന്നു . കേന്ദ്രത്തിനു മൊത്തം ചെലവ് 50 കോടിയാണ് .
സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ ഇത് രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഒരു ഡയറക്ടറടക്കം 61പേരെ നിയമിക്കും .ആദ്യ ഘട്ടത്തിൽ ഒരു ബയോസേഫ്റ്റി ലെവല്‍ 3 ലബോറട്ടറി (മാരക വൈറസുകളെ സൂക്ഷിക്കുന്ന സ്ഥലം),ഉപകരണങ്ങള്‍ സജ്ജീകരിക്കാന്‍ 14 കോടി രൂപയാണ് ചിലവ് .രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആഗസ്റ്റില്‍ തുടങ്ങും .

അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറല്‍ നെറ്റ്‌വര്‍ക്കിന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍ 3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍ 4ലേക്ക് ഉയര്‍ത്തും.

സംസ്ഥാനത്തോ, രാജ്യത്തോ വൈറസ് നിർണ്ണയ ശൃംഖലയില്‍ കണ്ണികളായിട്ടുള്ള ഒരു സ്ഥാപനവും നിലവില്‍ ഇല്ല. രോഗകാരണം കണ്ടെത്തുകയും, രോഗകാരികളെ മനസ്സിലാക്കുകയും, പ്രതിരോധിക്കുകയും ചെയ്യുക എന്നതിലുപരി രോഗം പിടിപെടാനും, പടരാനുമുള്ള സാധ്യത മുന്‍കൂട്ടി കാണുകയും മുന്‍കരുതലുകളെടുക്കാന്‍ നിർദേശിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം. ഗവേഷണ കേന്ദ്രത്തിൽ എട്ട് ലാബുകളാണ് ഉണ്ടാകുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജിവെക്ടര്‍ ഡൈനാമിക്‌സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകളും പ്രധാന സമുച്ചയത്തിലുണ്ടാകും.

വൈറല്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും എന്നതിലുപരി ലോകത്തെതന്നെ എണ്ണപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുംവിധമാണ് സ്ഥാപനത്തിന്റെ ഘടന. വിവിധ അക്കാദമിക പദ്ധതികളും ഗവേഷണ കേന്ദ്രത്തിലുണ്ടാകും . പി ജി ഡിപ്ലോമ (വൈറോളജി) ഒരു വര്‍ഷം, പി എച്ച് ഡി (വൈറോളജി) എന്നിവയാണ് ആദ്യഘട്ടമുണ്ടാവുക.ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി KSIDC ഇപ്പോൾ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിട സമുച്ചയത്തിനു സമീപം തന്നെ ഒരു പ്രീ ഫാബ് ബില്‍ഡിംഗ് നിർമ്മിക്കുന്നുണ്ട് .

രോഗനിയന്ത്രണം, നിര്‍മാര്‍ജനം, അവലംബിക്കേണ്ട പ്രതിരോധമാര്‍ഗങ്ങള്‍ തുടങ്ങിയവ സമഗ്രമായി പഠിക്കുകയും അപഗ്രഥിക്കുകയും പരിഹരിക്കുകയുമാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം.
നിപാ വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ കൂടിയപ്പോൾ അടിയന്തിരമായി വൈറോളജി ഗവേഷണ കേന്ദ്രം ഉടൻ പ്രവർത്തനം തുടങ്ങണമെന്ന് തീരുമാനിക്കുകയായിരുന്നു .നിപ, ഡെങ്കിപ്പനി പോലെ ഉള്ള വൈറസ് ബാധാ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സമാത്രമല്ല ,പൂർണ്ണമായും അത് നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതോടെ കേരളാ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഡോ:എം .വി പിള്ള പറഞ്ഞു .