നെടുങ്കണ്ടം കസ്റ്റഡി മരണം: കേസ് അട്ടിമറിക്കാന്‍ ശ്രമം

പീരുമേട്: നെടുങ്കണ്ടം കസ്റ്റഡി മരണ കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമം നടത്തിയതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കുറ്റകൃത്യം മറയ്ക്കാന്‍ സ്റ്റേഷന്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈബ്രാഞ്ച് കണ്ടത്തിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍, പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മര്ച്ചത്. എന്നാല്‍ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളില്‍ പൊലീസ് പറയുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകളില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

രാജ്കുമാറിന്റെ കുടുംബത്തിന്റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തി. രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്സാക്ഷി ആലീസിന്റെ വെളിപ്പെടുത്തല്‍. 22 മുറിവുകള്‍ രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. പരിക്കുകള്‍ എങ്ങനെ സംഭവിച്ചുവെന്ന് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുകയാണ്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്‌