ജേഴ്സി വിഷയം; മെഹ്ബൂബ മുഫ്ത്തിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി

ന്യൂഡല്‍ഹി: കാവി നിറത്തിലുള്ള ജേഴ്സി ധരിച്ചതാണ് ഇന്ത്യ ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് തോറ്റതെന്ന മെഹ്ബൂബ മുഫ്തിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബി.ജെ.പി. ജമ്മു കശ്മീരിലെ ബി.ജെ.പി തലവന്‍ രവീന്ദര്‍ റെയ്‌നയാണ് പി.ഡി.പി നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പാകിസ്ഥാന് വേണ്ടി മുഫ്തിയുടെ ഹൃദയത്തില്‍ നിന്നും ചോരയൊഴുകുകയാണെന്നും അതുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ അവര്‍ സംസാരിക്കാന്‍ തയാറായതെന്നും റെയ്‌ന പറഞ്ഞു.

ഞായറാഴ്ചയാണ് ഇന്ത്യയുടെ പുതിയ ജേഴ്സിക്കെതിരെയുള്ള തന്റെ എതിര്‍പ്പ് മെഹ്ബൂബ മുഫ്തി ട്വിറ്റര്‍ വഴി വെളിപ്പെടുത്തിയത്. ഇന്ത്യയുടെ തുടര്‍ച്ചയായുള്ള വിജയത്തിന് തടസ്സമുണ്ടാക്കിയത് കാവി ജേഴ്സിയാണെന്നാണ് മുഫ്തി ആരോപിച്ചത്.’എന്നെ നിങ്ങള്‍ അന്ധവിശ്വാസി എന്ന് വിളിച്ചോളൂ. എന്നാലും ഞാന്‍ പറയുകയാണ്. ഇന്ത്യ ഇന്ന് ലോകകപ്പ് മത്സരത്തില്‍ തോല്‍ക്കാന്‍ കാരണം ആ ജേഴ്‌സിയാണ്.’ മെഹ്ബൂബ മുഫ്തി തന്റെ ട്വീറ്റിലൂടെ പറഞ്ഞു.

ശിവസേനാ നേതാവ് സഞ്ജയ് രാവത്തും മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. മുഫ്തിയുടെ ന്യായം അനുസരിച്ചാണെങ്കില്‍ പാകിസ്ഥാന്‍ കളിക്കാര്‍ പച്ച നിറം ധരിച്ചിട്ടും അവര്‍ തോല്‍ക്കുന്നതെന്താണെന്നാണ് റാവത്ത് തിരിച്ചടിച്ചത്. മുസ്ലിം പുരോഹിതന്മാരെ പോലെ അവര്‍ താടി വച്ചിട്ടാണ് അവര്‍ തോല്‍ക്കുന്നതെന്നും റാവത്ത് പരിഹസിച്ചു. ഇന്ത്യയുടെ പേര് ചീത്തയാക്കാന്‍ ശ്രമിക്കുന്ന, ഭ്രാന്തുള്ള ചിലര്‍ ഈ രാജ്യത്തും ഉണ്ടെന്നും മുഫ്തിയെ ലക്ഷ്യമാക്കി റാവത്ത് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തില്‍ കാവി നിറമുള്ള ജേഴ്സി ധരിച്ചാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ഇന്ത്യയുടെ തന്നെ നിറമായ നീല ധരിച്ചാണ് ഇംഗ്ലണ്ട് എത്തിയത്. ഇതുമൂലമുള്ള ആശയകുഴപ്പം ഒഴിവാക്കാനാണ് ഇന്ത്യന്‍ ടീം കാവി നിറം അണിഞ്ഞത്. ഇംഗ്ലണ്ടുമായുള്ള മത്സരത്തില്‍ വെറും 31 റണ്ണിനാണ് ഇന്ത്യ തോറ്റത്.