ആദിവാസി യുവതിയെ പീഡിപ്പിച്ചു, വീഡിയോയില്‍ പകര്‍ത്തി

സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയെന്നത് പുതിയ കാര്യമല്ല. പുരുഷാധിപത്യസമൂഹത്തില്‍ എല്ലാ കാലത്തും നിലനിന്നുപോന്നിട്ടുണ്ട്. എന്നാല്‍ പീഡിപ്പിക്കുകയും അതിന്റെ ഉത്തരവാദിത്തം ന്യൂനപക്ഷങ്ങളുടെ ചുമലിലിടുകയും ചെയ്യുന്നതാണ് പുതിയ കാലത്തെ ഭീതിദമായ യാഥാര്‍ത്ഥ്യം. അത്തരമൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം യുപിയില്‍ നിന്ന് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.ഒരു യുവാവ് ഒരു പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ഇന്നലെയാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ആക്രമിക്കപ്പെട്ടത് ഒരു ഹിന്ദു യുവതിയെയാണെന്നും അക്രമി ഒരു മുസ്ലിമാണെന്നും വീഡിയോയ്‌ക്കൊപ്പമുള്ള വിവരണത്തില്‍ പറയുന്നു. ഖുഷി സിങ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയത്ത്. വീഡിയോ പ്രത്യക്ഷപ്പെട്ടയുടനെ ആയിരക്കണക്കിന് വ്യൂവും റിട്വീറ്റും ലഭിച്ചു. വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ച മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. യുപിയിലെ സഫറാബാദിലാണ് സംഭവം നടന്നത്. അക്രമികള്‍ രണ്ടുപേരും ഹിന്ദുക്കളാണ്, കൈലാഷിന്റെ മകന്‍ ഹൃദയും ഗോമതിയുടെ മകന്‍ കല്ലു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് ആടുമേക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഒരാള്‍ അത് മൊബൈലില്‍ പകര്‍ത്തി. വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ച സഫറാബാദ് പോലിസ് ഇരുവരെയും പ്രതി ചേര്‍ത്ത് കേസെടുത്തു. മോട്ടോര്‍ സൈക്കിളിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യം യുപിയിലെ പ്രാദേശിക ന്യൂസ് സൈറ്റുകളും ശരിവച്ചു.