ജഗന്നാഥ വര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.30-നായിരുന്നു അന്ത്യം. ഏറെ നാളായി പ്രായാധിക്യത്തെ തുടര്‍ന്നുളള അവശതകളാല്‍ സിനിമ-സീരിയല്‍ രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം . ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് അടുത്തിടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.

മൂന്ന് പതിറ്റാണ്ടിലധികംമലയാളചലച്ചിത്ര വേദിയിലെ സജീവ സാന്നിധ്യമായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലേലം, ആറാം തമ്പുരാന്‍, പത്രം, ന്യൂഡല്‍ഹി, സുഖമോ ദേവീ, ശ്രീകൃഷ്ണപരുന്ത്, നക്ഷത്രങ്ങളേ സാക്ഷി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .സിനിമയിലെന്നപോലെ സീരിയൽ രംഗത്തും സജീവമായിരുന്നു ജഗന്നാഥ വര്‍മ്മ. മലയാളികൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ , ജഡ്ജി എന്നീ വേഷങ്ങളിൽ  ഇദ്ദേഹത്തെ അല്ലാതെ വേറെ ആരെയും മനസിൽ കാണാൻ പറ്റില്ല.

2013-ല്‍ ഗോള്‍ഫ് എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്.

ആലപ്പുഴയിലെ ചേര്‍ത്തലയിലായിരുന്നു ജനനം. കഥകളിയിലും ചെണ്ടയിലും പ്രാവീണ്യം നേടിയ കലാകാരനായിരുന്നു ജഗന്നാഥ വര്‍മ്മ.  74-ാം വയസ്സിലാണ് ചെണ്ടയില്‍ അരങ്ങേറ്റം കുറിച്ചത്.