പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് 1100 ബുദ്ധിജീവികള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യമെമ്പാടും ശക്തമാകുന്നതിനിടെ നിയമത്തെ പിന്തുണച്ച് ഒരുവിഭാഗം ഗവേഷകരുടെയും ബുദ്ധിജീവികളുടെയും സംയുക്ത പ്രസ്താവന.

ഇന്ത്യയിലെയും യു.എസ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെയും സര്‍വകലാശാലകളിലെ പ്രൊഫസര്‍മാരും ഗവേഷകരും ഉള്‍പ്പെട്ട ഏകദേശം 1,100 പേരടങ്ങുന്ന സംഘമാണ് കേന്ദ്ര സര്‍ക്കാരിനു പിന്തുണച്ച് രംഗത്തെത്തിയത്. നിയമം പാസാക്കിയതിലൂടെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പീഡനത്തിനിരയായ മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം നിറവേറ്റിയെന്നു പ്രസ്താവനയില്‍ പറയുന്നു.

1950ലെ ലിയാഖത്ത്- നെഹ്റു ഉടമ്പടി പരാജയപ്പെട്ടതു മുതല്‍, വിവിധ നേതാക്കളും, കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ രാഷ്ടീയ പാര്‍ട്ടികളും പാക്കിസ്ഥാന്‍, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് ദലിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്. വിസ്മരിക്കപ്പെട്ട ന്യൂനക്ഷങ്ങളെ പരിഗണിച്ചതിനും ഇന്ത്യയുടെ സാംസ്‌കാരിക ധാര്‍മികതയെ ഉയര്‍ത്തിപ്പിടിച്ചതിനും പാര്‍ലമെന്റിനെയും കേന്ദ്ര സര്‍ക്കാരിനെയും അഭിനന്ദിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഏതു രാജ്യത്തെയും ഏതു മതത്തില്‍പ്പെട്ട വ്യക്തിക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് പൗരത്വ ഭേഗദതി നിയമം തടസമല്ല. അതിനാല്‍ നിയമം ഭരണഘടനയില്‍ പറയുന്ന മതനിരപേക്ഷതയുമായി ചേര്‍ന്നു നില്‍ക്കുന്നു. പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നില്ല. പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സത്വര പരിഹാരം നല്‍കുക മാത്രമാണു ചെയ്യുന്നത്. നിയമപരമായ നടപടിക്രമങ്ങളിലൂടെ പൗരത്വം തേടുന്ന ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഹമ്മദിയ, ഹസാരാസ്, ബലൂച് അല്ലെങ്കില്‍ മറ്റേതെങ്കിലും വിഭാഗങ്ങളെ നിയമം തടയുന്നില്ല.

ഇപ്പോള്‍ അരങ്ങേറുന്ന ആക്രമണങ്ങള്‍ കരുതിക്കൂട്ടിയുള്ള ചിലരുടെ പ്രവൃത്തിയാണ്. അതുകൊണ്ടു തന്നെ എല്ലാവിഭാഗം ജനങ്ങളും സംയമനം പാലിക്കണമെന്നും വര്‍ഗീയതയുടെയും അരാജകത്വത്തിന്റെയും പ്രചാരണ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രൊഫ.കപില്‍ കുമാര്‍ (ഇഗ്നൗ), പ്രൊഫ. ഐനുല്‍ ഹസന്‍ (ജെ.എന്‍.യു), പ്രൊഫ.പ്രകാശ് സിംഗ് (ഡല്‍ഹി സര്‍വകലാശാല),ഷിഷിര്‍ ബജോരിയ (ചെയര്‍മാന്‍, ഐ.ഐ.എം ഷില്ലോംഗ് ), പ്രൊഫ. സുനൈന സിംഗ് (വി.സി, നളന്ദ സര്‍വകലാശാല), മീനാക്ഷി ജെയിന്‍ (ഐസര്‍), പ്രൊഫ. ലഖാന്‍ ഗോസെയ്ന്‍ (സിറാക്കുസ് യൂണിവേഴ്‌സിറ്റി, യു.എസ്.എ), ഭാനു പ്രസാദ് (ഓക്‌സ്ഫഡ് സര്‍വകലാശാല), ഡോ. ആശിശ് മിശ്ര ( യു.എഫ്.പി.എ, ബ്രസീല്‍) തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.